കൊളംബോ: ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അവസാനദിനം 207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു.
അവസാന ഓവറിൽ മൂന്ന് സിക്സറടിച്ചാണ് സിറാജ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തേ ആറുവിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ ലങ്ക ഇലവൻ രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു.
മൂന്നാം ദിനം മത്സരം ആരംഭിക്കും മുൻപേ തന്നെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആറുവിക്കറ്റിന് 357 റൺസിനാണ് ഇന്ത്യ ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത്.
ലങ്കയെക്കാൾ ആറുറൺസിന് പിന്നിൽ നിൽക്കുന്ന ഘട്ടത്തിലായിരുന്നു ഡിക്ലയർ. അതോടെ ആറുറൺസ് ലീഡോടെയാണ് ലങ്ക ഇലവൻ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയത്. 200 റൺസിൽ നിൽക്കേ ലങ്ക രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തതോടെ ഇന്ത്യയുടെ ലക്ഷ്യം 207 റൺസായി മാറി.
ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗിൽ പരിക്ക് മാറി തിരിച്ചെത്തിയതോടെ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തു.
ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റ് ചെയ്തത്. ലങ്കൻ ബൗളർമാർക്ക് പിടികൊടുക്കാതെ ആദ്യവിക്കറ്റിൽ ഇരുവരും ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. ഒൻപതോവർ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസെന്ന നിലയിലായിരുന്നു.
എന്നാൽ പിന്നീട് ഗില്ലും ജയ്സ്വാളും ട്രാക്ക് മാറ്റി. വേഗത്തിൽ റൺസ് കണ്ടെത്താൻ ശ്രമിച്ചതോടെ ലങ്ക പ്രതിരോധത്തിലായി. പത്താം ഓവറിൽ ഒരു സിക്സറും രണ്ട് ഫോറുമടക്കം പതിനഞ്ച് റൺസാണ് പിറന്നത്.
ജയ്സ്വാൾ അടിച്ചുകളിച്ചതോടെ ഇന്ത്യ 15 ഓവറിൽ 100 റൺസിലെത്തി. താരം അർധസെഞ്ചുറിയും തികച്ചു. പിന്നാലെ താരം റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഋഷഭ് പന്താണ് കളത്തിലിറങ്ങിയത്.
പിന്നാലെ 44 റൺസെടുത്ത് ഗിൽ പുറത്തായി. 21 പന്തിൽ റണ്ണൊന്നുമെടുക്കാനാവാതെ നിന്ന പന്ത് 22-ാം പന്തിൽ സിക്സറടിച്ചു.
പിന്നീട് പന്തും ധ്രുവ് ജുറേലുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇരുവരും ലങ്കൻ ബൗളർമാരെ നന്നായി നേരിട്ടു. 28 ഓവർ അവസാനിക്കുമ്പോൾ 150-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ ജുറേലും(17) പന്തും(28) പുറത്തായി.
പിന്നീട് ജഡേജയും മാനവ് സുഥാറുമാണ് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഇരുവരും റിട്ടയേർഡ് ഹർട്ടായി മടങ്ങി. പിന്നാലെയിറങ്ങിയ ഗുർനൂർ ബ്രാർ(2) പുറത്തായി.
അതോടെ ഇന്ത്യ 178-4 എന്ന നിലയിലായി. സാരാൻശ് ജെയിൻ, മുഹമ്മദ് സിറാജ് എന്നിവരാണ് പിന്നീട് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. കളി തീരാൻ മൂന്നോവർ ബാക്കിനിൽക്കേയാണ് സിറാജ് കളത്തിലിറങ്ങിയത്.
പിന്നീടുള്ള രണ്ടോവറുകളിലും സിറാജ് പതിയെ കളിച്ചു. അതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസായിരുന്നു.
എന്നാൽ ആ ഓവറിലെ ആദ്യ മൂന്ന് പന്തിലും സിക്സറടിച്ച് സിറാജ് ഇന്ത്യയെ ജയത്തിലെത്തിച്ചു. സന്നാഹമത്സരമായതിനാൽ ആ ഓവറിൽ മുഴുവൻ ഇന്ത്യ ബാറ്റ് ചെയ്തു. സിറാജ് ബൗണ്ടറി കൂടി നേടി.






