ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. രാത്രി ഏഴിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
മൂന്ന് മത്സര ടി20 പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുമ്പോൾ ശ്രദ്ധ മുഴുവൻ ജസ്പ്രീത് ബുംറയിലേക്കും യുവതാരം വൈഭവ് സൂര്യവംശിയിലേക്കുമാകും.
പരുക്കിനെ തുടർന്ന് രണ്ട് മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന ബുംറ പൂർണ ഫിറ്റ്നസോടെ ടീമിൽ തിരിച്ചെത്തിയത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്.
വെള്ളിയാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ ബുംറ മികച്ച താളത്തിൽ പന്തെറിഞ്ഞു. ആദ്യ പന്തുതന്നെ സ്റ്റംപ് തെറിപ്പിച്ചതും താരത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിങ് നിരയിലും പുതിയ കൂട്ടുകെട്ടിനാണ് സാധ്യത. വൈഭവ് സൂര്യവംശിയെ ഓപ്പണറായി പരീക്ഷിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
പരിശീലനത്തിൽ വൈഭവിന് ബാറ്റിങ് പരിശീലകൻ സിതാംശു കോട്ടക്കിന്റെ പ്രത്യേക ശ്രദ്ധ ലഭിച്ചു.
ഹെഡ് കോച്ച് ഗൗതം ഗംഭീറും ബൗളിങ് കോച്ച് മോർണെ മോർകലും പരിശീലനം നിരീക്ഷിച്ചു.
വൈഭവിനൊപ്പം തിലക് വർമ്മയും അഭിഷേക് ശർമയും ഓപ്ഷണൽ പരിശീലനത്തിൽ പങ്കെടുത്തു.അതേസമയം വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ ഫിറ്റ്നസ് ഇന്ത്യക്ക് ആശങ്കയാണ്. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇഷാൻ നെറ്റ്സ് സെഷൻ പാതിവഴിയിൽ അവസാനിപ്പിച്ചിരുന്നു.
അടുത്തിടെ ദുലീപ് ട്രോഫി ഫൈനലിൽ 360 റൺസ് നേടിയ ഇഷാൻ മികച്ച ഫോമിലായതിനാൽ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയുടെ കോമ്പിനേഷനെ ബാധിച്ചേക്കും.
ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.
തിലക് വർമയാണ് ഉപനായകൻ. മറുവശത്ത് റാഷിദ് ഖാൻ, മുഹമ്മദ് നബി, റഹ്മാനുള്ള ഗുർബാസ് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുമായാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.






