തൃശൂര്‍: തൃശൂരിൽ ഒമ്പതു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 58-കാരന് 34 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും. കൊടകര സ്വദേശി ശിവനെ ആണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സിറാജുദ്ദീന് പി.എ. ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിനുപുറമേ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയ്ക്കും കോടതി നിർദേശം നൽകി.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 28 വര്‍ഷത്തെ കഠിന തടവിനാണ് ശിക്ഷിച്ചത്. 1,75,000 രൂപ പിഴയുമുണ്ട്. പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം.
ഇതിനുപുറമേ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുഷുകള്‍ പ്രകാരം ആറു വര്‍ഷം കഠിന തടവും 50,000 രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പ്രതി നിലവില്‍ മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷ അനുഭവിച്ച് വരികയാണ്.
2024 ജൂലായ് 19,20 നവംബർ 29 തീയതികളിലായാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. ജൂലായ് 19,20 തീയതികളിൽ പ്രതി തന്റെ വീട്ടിൽവെച്ച് ഒമ്പതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഇതിനുപിന്നാലെയാണ് 2024 നവംബർ 29-ന് പ്രതി പെൺകുട്ടിക്ക് നേരേ നഗ്നതാപ്രദർശനവും നടത്തിയത്. സംഭവത്തിൽ കൊടകര പൊലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.






