തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന് കെഎസ്ഇബി.
നിലവില്‍ വൈദ്യുതി ആവശ്യകതയില്‍ 700 മുതല്‍ 900 മെഗാവാട്ട് വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് ഭാഗിക നിയന്ത്രണത്തിന് സാധ്യത.
ഗ്രിഡ് ഫ്രീക്വൻസിയില്‍ പ്രശ്നമുണ്ടാകുകയും പവർ എക്സ്ചേഞ്ചില്‍നിന്ന് ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്താല്‍ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാട്ടിലും കർണാടകയിലും വൈദ്യുതി ഉപഭോഗം കുറഞ്ഞത് കേരളത്തിന് ആശ്വാസമായിരുന്നു. ഗ്രിഡില്‍ അധിക വൈദ്യുതി ലഭ്യമായതോടെ ഇന്നലെ നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചിരുന്നു.
നിലവില്‍ മറ്റ് സംസ്ഥാനങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്ന ഏകദേശം 260 മെഗാവാട്ട് വൈദ്യുതി ഗ്രിഡിലുണ്ട്. ഇത് കേരളത്തിന് ഉപയോഗിക്കാനാകുമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ വൈദ്യുതി ലഭിക്കുകയും പവർ എക്സ്ചേഞ്ചില്‍നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാകുകയും ചെയ്താല്‍ ഇന്നും നിയന്ത്രണം ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
എന്നാല്‍ നിലവിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. വൈകുന്നേരത്തോടെ ഗ്രിഡിലെ സാഹചര്യം വിലയിരുത്തിയ ശേഷമേ നിയന്ത്രണം ഒഴിവാക്കാനാകുമോ എന്ന കാര്യത്തില്‍ അന്തിമ സ്ഥിരീകരണമുണ്ടാകൂ.






