തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുരുവായൂർ സ്വദേശി അദീപിനെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ഇന്നലെ ചീരങ്കുളം പാടത്തിന് സമീപം പ്രതിയും സംഘവും ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കുന്നംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ടയുടൻ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ രതീഷ്, ദേവനാരായണൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴുത്തിന് പരിക്കേറ്റ സി.പി.ഒ. രതീഷ് കുന്നംകുളം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയായ അദീപ് കാപ്പ പ്രകാരമുള്ള നടപടി നേരിട്ടയാളാണെന്നും, കാപ്പ കാലാവധി പൂർത്തിയായ ശേഷം വീണ്ടും നാട്ടില്‍ തിരിച്ചെത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി. വധശ്രമം, ലഹരിവസ്തുക്കളുടെ കച്ചവടം തുടങ്ങിയ ഒട്ടനവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.






