കണ്ണൂർ : ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റിടാൻ ഉപയോഗിച്ച അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പൊലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ പോസ്റ്റിടാൻ ഉപയോഗിച്ച് എന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്.
ഷൂറാക്കിനുള്ളിൽ നിന്നാണ് മൊബൈൽ ഫോൺ ലഭിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം പൊലീസുദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രിയേയും വെല്ലു വിളിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത് താന്‍ തന്നെയെന്ന് അര്ജുന് ആയങ്കി മൊഴി നൽകിയിരുന്നു. ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ നിന്നുള്ള വൈഫൈ കണക്ഷനാണ് ഇതിന് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ട്. സമൂഹ മാധ്യമത്തിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ കണ്ണൂർ സൈബർ എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
തന്റെ എഫ്ബി അക്കൗണ്ട് മറ്റാരും കൈകാര്യം ചെയ്തിട്ടില്ല. തന്റെ ഐഫോണിൽ നിന്നാണ് എഫ് ബി അക്കൗണ്ട് ഉപയോഗിച്ചതെനന്നും അർജുൻ മൊഴി നൽകി. തന്നെ കസ്റ്റഡിയിലെടുത്ത അഭിഭാഷയുടെ അപ്പാർട്ട്മെന്റ് സമീപം ഫോൺ ഉണ്ടെന്ന കാര്യവും അർജുൻ ആയങ്കി പോലീസിനോട് പറഞ്ഞു. തുടർന്ന് അതീവ രഹസ്യമായി പുലർച്ചെ നടത്തിയ തെളിവെടുപ്പിലാണ് അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തെ ഷൂ റാക്കിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തത്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കേസിലെ നിർണായക തെളിവായ ഈ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം അയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇതിനായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്എച്ച്ഒ കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് ഉടൻ കണ്ണൂർ ജില്ലാ കളക്ർക്ക് കൈമാറും.






