പാലക്കാട്: മണ്ണാർക്കാട് ചേറുംകുളത്ത് 70-കാരിയായ പിതൃസഹോദരിയെ 42-കാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാധവിയുടെ കഴുത്തിൽ വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാധവിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ ശശിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






