കോട്ടയം : പാലാ നഗരസഭയെ ആര് നയിക്കുമെന്ന കാര്യത്തിൽ ഈ മാസം 19ന് നടക്കുന്ന ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പിലൂടെ വ്യക്തത ലഭിക്കും. അപ്രതീക്ഷിതമായ സംഭവവികാസങ്ങളാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നഗരസഭയാണ് പാലാ നഗരസഭ. അതുകൊണ്ട് തന്നെ നഗരസഭയെ നയിക്കാൻ ഇനി ആരാണ് രംഗത്തെത്തുക എന്ന കാര്യത്തിൽ എല്ലാവരും ഒരുപോലെ ആകാംക്ഷയിലാണ്.
കോണ്‍ഗ്രസ് വിമത കൗണ്‍സിലർമാരുടേയും എല്‍ഡിഎഫിന്റെയും പിന്തുണ സ്വതന്ത്ര കൗണ്‍സിലർ ആയ രാഹുലിന് ആണ്. യുഡിഎഫും പുളിക്കകണ്ടം കുടുംബവും ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയും ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
ഏറെ പ്രതീക്ഷയോടെ യുഡിഎഫ് പിന്തുണയില്‍ അധികാരത്തില്‍ വന്ന സ്വതന്ത്ര കൂട്ടായ്മക്ക് ഏഴു മാസത്തില്‍ കൂടുതല്‍ ഭരിക്കാൻ സാധിച്ചില്ല. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുമായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്.
എന്നാൽ പിന്നീട് ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട ചെയർപേഴ്സന്റെ തീരുമാനം മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഭരണത്തില്‍ തങ്ങള്‍ക്ക് യാതൊരു റോളും ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലർമാർ ആക്ഷേപം ഉന്നയിച്ചു. ഭരണ പ്രതിസന്ധി രൂക്ഷമായതോടെ അവസരം മുന്നില്‍ കണ്ട് എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഭരണം നഷ്ടപ്പെടാതിരിക്കാൻ കേരള കോണ്‍ഗ്രസ് ജോസഫഫ് വിഭാഗവും കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വവും പരമാവധി ശ്രമിച്ചു. എന്നിട്ടും വിപ്പ് ലംഘിച്ച് 4 കൗണ്‍സിലർമാരാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.
ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര കൗണ്‍സിലർ മായാ രാഹുലിനെ പിന്തുണയ്ക്കാനാണ് എല്‍ഡിഎഫ് തീരുമാനം. കോണ്‍ഗ്രസ് വിമത കൗണ്‍സിലർമാരായ നാല് പേരുടെ പിന്തുണയും മായാ രാഹുലിന് ലഭിക്കും. അങ്ങനെയെങ്കില്‍ 17 പേരുടെ പിന്തുണയോടെ മായാ രാഹുല്‍ പാലാ നഗരസഭ ചെയർപേഴ്സണ്‍ ആകും. മറുപക്ഷത്ത് പുളിക്കക്കണ്ടം കൗണ്‍സിലർമാർ ഉള്‍പ്പെടെ 9 പേർ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചെയർപേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തും. തെരഞ്ഞെടുപ്പിൽ എന്തൊക്കെ സംഭവ വികാസങ്ങൾ ഉണ്ടാകുമെന്നും ആര് ജയിച്ച് നഗരസഭയെ നയിക്കുമെന്നും ആഗസ്റ്റ് 19ന് അറിയാം.






