കല്ലമ്പലം: തിരുവോണദിനത്തിൽ മുത്താനയിൽ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുത്താന ചരുവിള വീട്ടിൽ പ്രജിയാണ് (35) മരിച്ചത്.
സംഭവത്തിൽ പ്രതികളായ അഞ്ചുപേരെ കല്ലമ്പലം പോലീസ് പിടികൂടി. പ്രജിയുടെ സുഹൃത്ത് അജയ്യ്ക് (37) ആക്രമണത്തിൽ പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പ്രതികളായ അഞ്ചുപേരും 18-നും 22-നും ഇടയ്ക്കു പ്രായമുള്ളവരാണ്.
കഴിഞ്ഞവർഷത്തെ ഒാണാഘോഷവുമായി ബന്ധപ്പെട്ടുള്ള മുൻവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കെട്ടിടനിർമാണ തൊഴിലാളിയാണ് കൊല്ലപ്പെട്ട പ്രജി.
കല്ലമ്പലം പോലീസ് പറയുന്നത്: മുത്താന കൊച്ചാരംപൊയ്ക മുട്ടുംഭാഗം കാവിന് സമീപം സുഹൃത്തുക്കളോടൊപ്പം നടന്നുപോകുന്നതിനിടെ പ്രജിയുടെ അടുത്തേക്ക് അഞ്ചംഗസംഘം എത്തുകയായിരുന്നു.
തുടർന്ന് വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഗൗരികൃഷ്ണൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് പ്രജിയെ കുത്തി.
പ്രജിയുടെ നെഞ്ചിൽ രണ്ടു കുത്തും പിൻഭാഗത്ത് ഒരു കുത്തുമേറ്റു. ഗുരുതരമായി പരിക്കേറ്റ പ്രജിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ഗൗരികൃഷ്ണനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രധാനപ്രതി ഞാറയിൽക്കോണം പറകുന്ന് കൊടുവേലിക്കോണം ആലുവിള വീട്ടിൽ ഗൗരികൃഷ്ണനെ (18) സംഭവത്തിന് പിന്നാലെ ഒരു മണിക്കൂറിനകം പ്രദേശത്തുനിന്ന് പോലീസ് പിടികൂടി.
പറകുന്ന് കൊടുവേലിക്കോണം ഷൈജു ഭവനിൽ ഷൈജുവിനെ (22) കോവൂർ ഭാഗത്തുനിന്നാണ് പിടികൂടിയത്.
ബെംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുത്താന പുതുവൽവിള വീട്ടിൽ മനു (19), കണ്ണൻ (18), രഞ്ജിത്ത് (20) എന്നിവരെ പാരിപ്പള്ളിക്കും ചാത്തന്നൂരിനും ഇടയിലുള്ള പുലിക്കുഴി ഭാഗത്തുനിന്നു പിടികൂടി.
മുത്താനയിലും സമീപപ്രദേശങ്ങളിലും പ്രതികളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. എല്ലാ പ്രതികളെയും കല്ലമ്പലം പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു.
തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം വർക്കല ഡിവൈ.എസ്.പി. പി.വി. രമേഷ് കുമാർ, കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ ദീപു, എസ്.ഐ.മാരായ നിതിൻ, ഹരി, ബിജു, എ.എസ്.ഐ. ഇർഷാദ്,
എ.എസ്.ഐ. സുലാൽ, പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ലിജിൻ ദാസ്, ശ്രീജിത്ത്, ഷൈമോൻ, ഷമീർ, ബിജീഷ് രാജ് എന്നിവരും റൂറൽ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അച്ഛൻ: പ്രകാശ്. അമ്മ: സീത. ഭാര്യ: അനിത. മക്കൾ: പ്രജിത, അനുഗ്രഹ.






