കോട്ടയം : കോട്ടയം ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാലു പേർ കീടനാശിനി കഴിച്ച സംഭവത്തില്‍ മകൾക്ക് പിന്നാലെ അമ്മയും മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്ന(42), മകൾ മരിയ തെരേസ തോമസ് (17) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് തോമസ് ഏബ്രഹാം (50) ഭാര്യ ജോസ്ന(42) മക്കളായ മരിയ തെരേസ തോമസ് (17) അലൻ തോമസ് (12) എന്നിവരെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയോടെ മരിയ മരണത്തിന് കീഴടങ്ങി. വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു. തോമസും അലനും ചികിത്സയില്‍ തുടരുകയാണ്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. തോമസ് കർഷകനാണ്. ജോസ്ന സഹകരണ ബാങ്കിലെ താത്കാലിക ജോലിക്കാരിയാണ്.
മരിയ മറ്റക്കര എച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മരിയയുടെ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കാരിത്താസ് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജോസ്നയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. സംസ്കാരം പിന്നീട്. അയർക്കുന്നം പോലീസ് മേല്‍ നടപടി സ്വീകരിച്ചു.






