തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പ് പ്രത്യേക സംഘം അന്വേഷിക്കാൻ ആഭ്യന്തര വകുപ്പിന് ശുപാർശ നൽകി മുഖ്യമന്ത്രി.
തുടക്കം മുതലുള്ള ഇടപാടുകളിൽ സമഗ്ര അന്വേഷണം നടത്താനാണ് ശുപാർശ. മുൻ മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ എന്നും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയോ എന്നും അന്വേഷിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ശിപാർശ ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു. കള്ളപ്പണ ഇടപാട്, സർക്കാർ നടപടികളിലെ വീഴ്ച ഉൾപ്പെടെ അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ വൈകാതെ സർക്കാർ പ്രഖ്യാപിക്കും.
മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിക്കുകയാണ്. നിയമവശങ്ങൾ കൂടി പരിഗണിച്ച ശേഷമാകും എസ്ഐടി പ്രഖ്യാപിക്കുക.
കള്ളപ്പണ ഇടപാട്, സർക്കാർ നടപടികളിലെ വീഴ്ച തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുക. ഗുരുതരമായ ക്രമക്കേടുകൾ ആണ് ജിഎസ്ടി വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിലാണ് ഇപ്പോൾ സർക്കാരിന്റെ കർശന നടപടി.
മെസ്സിയെയും ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി നടത്തിയ സാമ്പത്തിക കരാറുകൾ, പണം കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ.
ജിഎസ്ടി വെട്ടിപ്പ് ഉൾപ്പെടെയുള്ളവ പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ വിദേശ നാണയ വിനിമയ ചട്ടം (FEMA) ചുമത്താൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.






