മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ ഫുട്ബോള്‍ പരിശീലനത്തിനിടെ പീഡിപ്പിച്ച കേസില്‍ ഫുട്ബോള്‍ പരിശീലകന് അറസ്റ്റിൽ.
മാറഞ്ചേരി പുത്തന്‍പുരയില്‍ നിബ്രാസ് (26) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. നേരത്തെ സമാനമായ രീതിയില്‍ ഒന്നിലധികം വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു പ്രതി. ഇതിനിടെയാണ് മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പൊലീസ് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫുട്ബോള്‍ പരിശീലന കേന്ദ്രം നടത്തിവന്നിരുന്ന പ്രതി കൂടുതലായും പെണ്കുട്ടികള്ക്കായിരുന്നു പരിശീലനം നല്‍കിയിരുന്നത്. പരിശീലനത്തിനിടെ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് ഇരയായ കുട്ടി സ്കൂള്‍ അധികൃതരോടും സ്കൂള്‍ കൗണ്‍സിലറോടും തുറന്നുപറയുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു.
എന്നാൽ, ഫുട്ബോള്‍ പരിശീലകനായ പ്രതിക്കെതിരെ മൊഴി നല്കുന്നതില് നിന്നും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന് ചില ബന്ധുക്കള്‍ തന്നെ രംഗത്തിറങ്ങി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്തുന്നതിനായി പൊലീസ് ഇപ്പോള്‍ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
പരിശീലകന് നിബ്രാസ് പോക്സോ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ, ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കുട്ടികളെ സഹായിച്ച സ്കൂള്‍ കൗണ്‍സിലര്‍ക്ക് നേരെ വധഭീഷണിയുമുണ്ടായി. കൗണ്‍സിലറെ പെട്രോളൊഴിച്ച് കത്തിക്കുമെന്നായിരുന്നു ഇവരുടെ പരസ്യമായ വധഭീഷണി.
കൗൺസിലർ ധന്യ ആബിദിന്റെ പരാതിയില്‍ അമീന്, സക്കീര്‍, ഇസ്മായില്‍ മാറഞ്ചേരി, ഷെക്കീര്‍ എന്നിവര്‍ക്കെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ പ്രതിയായ ഇസ്മായില്‍ മാറഞ്ചേരി അറസ്റ്റിലായ ഫുട്ബോള്‍ പരിശീലകന് നിബ്രാസിന്റെ അടുത്ത ബന്ധുവാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന കൂടുതല്‍ പേര്‍ക്കെതിരെ കൂടി കേസുണ്ടാകുമെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
പ്രതികളുടെ ഭീഷണിയെ തുടര്‍ന്ന് സ്കൂളിലും പരിസരത്തും കനത്ത ജാഗ്രതയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ചേരി കോടതിയില്‍ തടവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






