സൂറിച്ച്: ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷമുണ്ടായ കയ്യാങ്കളിയെ തുടർന്ന് അർജന്റീന മധ്യനിര താരം ലിയാൻഡ്രോ പാരെഡസിന് 10 മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി ഫിഫ.
പാരെഡസിന് പുറമെ അർജന്റീന താരം നഹ്വൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരുവർക്കും 90,000 ഡോളർ വീതം പിഴയും ചുമത്തി.
സ്പെയിനിനെതിരായ ഫൈനൽ തോൽവിക്ക് തൊട്ടുപിന്നാലെ പാരെഡസ് സ്പാനിഷ് താരം ഗാവിയെ തള്ളിയിട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.
അസിസ്റ്റന്റ് കോച്ച് റോബർട്ടോ അയാലയ്ക്ക് മൂന്ന് മത്സരങ്ങളിലും, തിയാഗോ അൽമാഡ, സ്പെയിനിന്റെ ഗാവി എന്നിവർക്ക് ഓരോ മത്സരത്തിലും വിലക്ക് ലഭിച്ചു.
ഹോം ഗ്രൗണ്ടിൽ നടക്കുന്ന അർജന്റീനയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കാണികളുടെ എണ്ണം 50 ശതമാനമായി പരിമിതപ്പെടുത്താനും ഫിഫ ഉത്തരവിട്ടു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് ശേഷം "ഫാക്ക്ലാന്റ് അർജന്റീനയുടേതാണ്" എന്ന ബാനർ ഉയർത്തിയതും ആരാധകരുടെ അച്ചടക്കലംഘനങ്ങളും മുൻനിർത്തി അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 ഡോളർ പിഴയും ചുമത്തിയിട്ടുണ്ട്






