കുമരകം: ആഴ്ചകളായി മത്സ്യത്തൊഴിലാളികൾക്കും ജലഗതാഗതത്തിനും തടസ്സമായിരുന്ന കുമരകം കോട്ടത്തോട്ടിലെ പോള നീക്കംചെയ്യാൻ ഗ്രാമപഞ്ചായത്ത് ഫണ്ട് അനുവദിച്ചു. തോടിന്റെ ആഴം കൂട്ടിയും പോള നീക്കിയും ജലഗതാഗതം സുഗമമാക്കുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് വാർഡ് അംഗം കെ.ജി. ബിനു അറിയിച്ചു.
കോണത്താറ്റ് പാലത്തിന്റെ നിർമാണത്തിനിടെ താത്കാലിക റോഡുമൂലം തടസ്സപ്പെട്ടിരുന്ന ജലഗതാഗതം പുനഃസ്ഥാപിച്ച് ദിവസങ്ങൾക്കകം കോട്ടത്തോട് വീണ്ടും പോള നിറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. മുൻകാലങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കിയിരുന്ന തോടുകളിൽ എക്കൽ അടിഞ്ഞുകൂടി ആഴം കുറഞ്ഞ സാഹചര്യവും പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
ചന്തക്കവലയിൽ നിന്ന് ആപ്പിത്തറയിലേക്കുള്ള പ്രവേശന നടപ്പാലം മുതൽ കോട്ടത്തോട് വരെയുള്ള ഭാഗം മുഴുവൻ പോള നിറഞ്ഞിരിക്കുകയാണ്. കോട്ടത്തോടിന്റെ കായൽമുഖാരം മുതൽ വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റ് വരെയുള്ള ഭാഗത്തെ തോടിന്റെ ആഴം കൂട്ടേണ്ടതുണ്ടെന്നും പഞ്ചായത്ത് പദ്ധതിയിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കുമരകം ശ്രീനാരായണ ജയന്തി മത്സര വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ, തോടിന്റെ ആഴം കൂട്ടുന്നത് കളിവള്ളങ്ങളുടെയും ശിക്കാര വള്ളങ്ങളുടെയും സഞ്ചാരം സുഗമമാക്കാനും ജലഘോഷയാത്ര സുരക്ഷിതമായി നടത്താനും സഹായകരമാകും. ടൂറിസത്തിനും ഇതിലൂടെ കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, കോട്ടത്തോട്ടിലേക്ക് വളർന്നുനിൽക്കുന്ന ആറ്റുവഞ്ചികളും നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പല ഭാഗങ്ങളിലും തോടിന്റെ കരകൾ വലിയ മരങ്ങൾ വളർന്ന് ഇടിഞ്ഞ നിലയിലാണെന്നും, സ്വകാര്യ പുരയിടങ്ങളിൽ നിന്ന് തോട്ടിലേക്ക് പടർന്നുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാൻ പഞ്ചായത്ത് നിർദേശം നൽകണമെന്നും ആവശ്യപ്പെടുന്നു.






