കോഴിക്കോട്: പാളയത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാളയം സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും എന്നാൽ ഏത് ആയുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു.
ബിജുവിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. നഗരമധ്യത്തിൽ നടന്ന കൊലപാതകമായതിനാൽ സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രദേശത്ത് ലഹരി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും കുടുംബം ഉന്നയിച്ച സംശയങ്ങളും പരിശോധിക്കുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയയാണെന്ന് സംശയിക്കുന്നതായി ബിജുവിന്റെ മാതാവ് ബേബി നേരത്തെ പറഞ്ഞിരുന്നു. കേസിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് വീടിനോട് ചേർന്നുള്ള മുറിയിൽ ബിജുവിനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും പുലർച്ചെ ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മകനെ മരിച്ചനിലയിൽ കണ്ടതെന്നും മാതാവ് പറഞ്ഞു. തലയിൽ ഗുരുതരമായ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം; തുടർന്ന് കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.






