കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പുതുതായി നിർമ്മിച്ച സർജിക്കൽ ബ്ലോക്കിൽ ഗുരുതര നിർമാണപ്പിഴവുകൾ കണ്ടെത്തിയതോടെ നിർമാണ കമ്പനിക്കെതിരെ നടപടികൾ ശക്തമാക്കി ആശുപത്രി അധികൃതർ.
ഔദ്യോഗിക പരിശോധനയിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലെ സീലിങ് അടർന്നു വീഴുന്ന നിലയിലും, ഫാനുകൾ ഉൾപ്പെടെയുള്ള വൈദ്യുത ഉപകരണങ്ങൾ പ്രവർത്തനരഹിതമായും, ശുദ്ധജല വിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ച നിലയിലുമാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ ഹൈറ്റ്സിന് ആശുപത്രി ഭരണസമിതി കത്ത് കൈമാറി.
പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ് അധികൃതർ, നിർമാണ കമ്പനിയുടെ പ്രതിനിധികൾ എന്നിവർ ചേർന്നാണ് കെട്ടിടത്തിന്റെ സുരക്ഷയും നിലവാരവും പരിശോധിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്ക് നിർമാണത്തിലെ അപാകതകൾ പൂർണമായി പരിഹരിക്കാത്തതിനാൽ ആശുപത്രി അധികൃതർ ഇതുവരെ കെട്ടിടം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എല്ലാ തകരാറുകളും പരിഹരിച്ച ശേഷമേ കെട്ടിടം കൈമാറുകയുള്ളുവെന്ന നിലപാടിലാണ് അധികൃതർ.
ഇതിനിടെ പഴയ സർജിക്കൽ ബ്ലോക്ക് പൊളിക്കുന്നതിന്റെ ഭാഗമായി ടെലിഫോൺ എക്സ്ചേഞ്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ പ്രധാന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. നിലവിൽ ആശുപത്രിക്കുള്ളിലെ ഇന്റർകോം സംവിധാനം മാത്രമാണ് പ്രവർത്തിക്കുന്നത്. പുറത്തുനിന്നുള്ള ഫോൺവിളികൾ വിവിധ വിഭാഗങ്ങളിലേക്ക് കൈമാറാൻ കഴിയാത്തത് രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
തകരാറിലായ ഉപകരണങ്ങൾ എത്രയും വേഗം നന്നാക്കി ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം പൂർണമായും പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. സർജിക്കൽ ബ്ലോക്കിലെ ശേഷിക്കുന്ന അഞ്ച് നിലകളുടെ പരിശോധന അടുത്ത ദിവസങ്ങളിൽ തുടരുമെന്നും പരിശോധനയിൽ കണ്ടെത്തുന്ന എല്ലാ പോരായ്മകളും പരിഹരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.






