തിരുവനന്തപുരം: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
മൂന്ന് ജില്ലകളിലും ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അതിനിടെ, പത്തനംതിട്ടയിലെ മലയോര മേഖലയില്‍ ജാഗ്രതാ അനൗണ്‍സ്മെന്റ് തുടങ്ങി. പത്തനംതിട്ടയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പും നല്കി. കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർക്കാണ് മിന്നല്‍പ്രളയ മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ മഴയെത്തുടർന്ന് സുരക്ഷ മുൻനിർത്തി ശബരിമല തീർത്ഥാടകരെ തത്കാലം പമ്പയിലേക്ക് കടത്തിവിടുന്നില്ല.
എരുമേലിയിലും നിലക്കലിലും തീർത്ഥാടക വാഹനങ്ങള്‍ പോലീസ് നിയന്ത്രിക്കുകയാണ്. തിങ്കളാഴ്ച രാവിലെ സ്ഥിതിഗതികള്‍ നോക്കിയശേഷം വാഹനങ്ങള്‍ കടത്തിവിടും. നിറപുത്തരിക്കായി ശബരിമല നട തുറന്ന സമയമാണിത്.
ഇടുക്കി കീരിത്തോട് സ്കൂള്‍ ജംഗ്ഷന് സമീപം മണ്ണും മരവും വീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി കമ്പികളിലും മരം വീണിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം. നേര്യമംഗലം മുതല്‍ അടിമാലി വരെ രാത്രി യാത്ര നിരോധിച്ചു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്താണ് നടപടി.
കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടർ തുറന്നു. കുറ്റ്യാടി പുഴയില്‍ നിലവിലുള്ള ജലനിരപ്പില്‍ നിന്ന് ഏകദേശം 30 സെമീ മുതല്‍ 150 സെ.മീ വരെ വെള്ളം ഉയരാമെന്നാണ് മുന്നറിയിപ്പ്.






