കോട്ടയം : കൊല്ലപ്പള്ളി കാരിക്കവയലിലെ ഫാംഹൗസില്‍ കവര്‍ച്ച നടത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. ഫാം ഹൗസിൽ നിന്നും പെട്ടി ഓട്ടോ, സ്കൂട്ടര്‍, മൊബൈല്‍ ഫോണ്‍, പണം, കമ്പനി രേഖകള്‍ എന്നിവ മോഷ്ടിച്ച കേസിലാണ് രണ്ടു പ്രതികളെ മേലുകാവ് പോലീസ് അറസ്റ്റു ചെയ്തത്. കാഞ്ഞിരപ്പള്ളി തോട്ടുമുഖം മുഞ്ഞനാട്ടുപറമ്പില്‍ വീട്ടില്‍ ആഷിക് മുഹമ്മദ് (22), മുണ്ടക്കയം കൂട്ടിക്കല്‍ കരിപ്പായില്‍ വീട്ടില്‍ ഇനായത്ത് കെ റസാക്ക് (22) എന്നിവരാണ് പിടിയിലായത്.
അതേസമയം കേസിലെ ഒന്നാം പ്രതിയായ അല്‍ത്താഫ് നൂഹ് (30) നിലവില്‍ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കഴിഞ്ഞ ഏപ്രില്‍ 9ന് രാത്രി കൊല്ലപ്പള്ളി കാരിക്കവയലില് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഫാംഹൗസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ മാനേജിംഗ് പാര്‍ട്ണര്‍ ഉറങ്ങിക്കിടന്ന മുറിയില്‍ നിന്ന് 3,000 രൂപയും വിവോ മൊബൈല്‍ ഫോണും മോഷ്ടിച്ചു. തുടര്‍ന്ന് ഓഫീസിന്റെയും വാഹനങ്ങളുടെയും താക്കോല്‍ കൈക്കലാക്കി കമ്പനി ഓഫീസില്‍ കയറി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും അപഹരിച്ചു.
ശേഷം കമ്പനി കോമ്പൗണ്ടില്‍ പാര്‍ക്കു ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും ഒരു ലക്ഷം രൂപ വിലവരുന്ന സ്കൂട്ടറും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. ആകെ 2.38 ലക്ഷം രൂപയുടെ സ്വത്തുക്കളും 3,000 രൂപയും കമ്പനി രേഖകളും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.പ്രതികളെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






