കോട്ടയം : മഴക്കെടുതി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേനയും(എൻഡിആർഎഫ്) ജില്ലയിലെത്തി. തൃശൂരിൽ നിന്നുള്ള 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്തു നിന്നുള്ള 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് വിന്യസിച്ചിട്ടുള്ളത്.
കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആന്റ് റെസ്ക്യൂ ഫോഴ്സിലെ 20 പേരും തൃശൂരിൽ നിന്നുള്ള സംഘത്തിനൊപ്പമുണ്ട്. രണ്ടു മേഖലകളിലും എൻഡിആർഎഫ് ഇന്നലെ പ്രവർത്തനമാരംഭിച്ചു. കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിൽ മണ്ണിടിച്ചിലുണ്ടായ പെരിങ്ങളം കൈപ്പിള്ളി മേഖലകളിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ ചേതൻകുമാർ മീണ സംഘാംഗങ്ങൾക്ക് നിർദേശങ്ങൾ നൽകി.
കോട്ടയത്ത് ഇൻസ്പെക്ടർ ജിസി പ്രശാന്തും മീനച്ചിലിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനുമാണ് എൻഡിആർഎഫ് സംഘത്തെ നയിക്കുന്നത്. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഠ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അതേസമയം കോട്ടയം ജില്ലയിൽ 114 ക്യാമ്പുകളിലായി 3714 പേർ കഴിയുന്നുണ്ട്. 1288 കുടുംബങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലുള്ളത്.






