ചങ്ങനാശ്ശേരി: സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തി 6 ഗ്രാം സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ ചങ്ങനാശ്ശേരി പോലീസ് പിടികൂടി.
തിരുവനന്തപുരം പാലോട് സുരേഷ് വാസു (46) ആണ് പിടിയിലായത്.
ജൂലൈ 28ന് ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിക്കുന്ന തോപ്പിൽ ജുവലറിയിലാണ് മോഷണം നടന്നത്.
ജുവലറിയിലെ സെയിൽസ്മാനായ റോജിമോൻ ജോസഫ് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
50 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ സ്വർണ്ണാഭരണങ്ങൾ വാങ്ങാനായി ജുവലറിയിലെത്തി.
കുട്ടികളുടെ വളയും കൈചെയിനും ആവശ്യപ്പെട്ട ഇയാൾക്ക് ജീവനക്കാർ വിവിധ ആഭരണങ്ങൾ കാണിച്ചുകൊടുത്തു.
തുടർന്ന് ഏകദേശം 10 ഗ്രാം തൂക്കമുള്ള വിവിധ സ്വർണ്ണാഭരണങ്ങൾ ഇയാൾ തിരഞ്ഞെടുത്തു.
ഡിസ്കൗണ്ട് ഉൾപ്പെടെ 1,75,000 രൂപ വില വന്നെങ്കിലും ഇയാളുടെ കൈവശം 55,000 രൂപ മാത്രമാണുണ്ടായിരുന്നത്.
സുഹൃത്ത് പണവുമായി ചങ്ങനാശ്ശേരിയിൽ എത്തിയിട്ടുണ്ടെന്നും പണം വാങ്ങിക്കൊണ്ടുവരാമെന്നും പറഞ്ഞ് ഇയാൾ ജുവലറിയിൽനിന്ന് പുറത്തുപോയി.
കസ്റ്റമർ പുറത്തുപോയതിനെ തുടർന്ന് പതിവുപോലെ ജീവനക്കാർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മൊത്തം ഒരു വളയും ഒരു കൈചെയിനും സ്റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തിയത്.
തുടർന്ന് ജുവലറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണ വിവരം പുറത്തിറയുന്നത്.
ജീവനക്കാർ റോഡിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾക്ക് ഏകദേശം 80,000 രൂപ വിലവരുന്നതായാണ് കണക്കാക്കുന്നത്.
സംഭവത്തെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുരേഷ് വാസുവിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസിന്റെ
നേതൃത്വത്തിൽ ചങ്ങനാശ്ശേരി എസ് എച്ച് ഒ ശ്രീജിത്ത്, എസ്ഐ മാരായ അഖിൽ, രതീഷ്,
എ എസ് ഐ സൈനി സെബാസ്റ്റ്യൻ, എസ്സി പി ഒ മാരായ തോമസ് സ്റ്റാൻലി, ശ്യാം എസ് നായർ(സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), സിപി ഒ നിയാസ് എന്നിവരടങ്ങിയ അന്വേഷണസംഘം വിശ്രമമില്ലാതെ നിരന്തരമായ അന്വേഷണത്തിലൂടെയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
പ്രതി സമാന രീതിയിൽ മറ്റ് ജുവലറികളിലും മോഷണം നടത്തിയിട്ടുണ്ടോയെന്നും ഇയാൾക്ക് മോഷണവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും കേസുകളിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.






