കോട്ടയം: നൂറുകണക്കിന് യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായ എം.സി റോഡിൽ നിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുള്ള നടപ്പാത കാടുമൂടി ദുരിതപാതയായി.
പാലത്തിന്റെ ഇരുവശങ്ങളിലും കാടുകൾ വളർന്നതോടെ ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും വിഹാരകേന്ദ്രമായി.
ബസ് സ്റ്റാൻഡിന് പുറമെ റെയിൽവേ സ്റ്റേഷന്റെ ഒന്നാം കവാടത്തിൽ നിന്ന് എത്തുന്ന യാത്രക്കാരും ഉപയോഗിക്കുന്ന മേൽപ്പാലത്തിന്റെ ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗവും സമാന അവസ്ഥയിലാണ്.
ഇതോടൊപ്പം ഇവിടെ മലമൂത്ര വിസർജനം നടത്തുന്നതും പ്രദേശം ദുർഗന്ധപൂരിതമാക്കുന്നു. മൂക്കുപൊത്താതെ നടക്കാനാകാത്ത സാഹചര്യമാണെന്നും മഴക്കാലത്ത് ദുരിതം ഇരട്ടിയാകുന്നതായും യാത്രക്കാർ പറയുന്നു.
രാവിലെ മുതൽ രാത്രി വരെ തിരക്കേറിയ ഈ പാതയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേയോ നഗരസഭയോ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
നാഗമ്പടം പഴയ പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്ന് ആരംഭിക്കുന്ന മേൽപ്പാലത്തിന്റെ പരിസരങ്ങളിൽ തെരുവുനായ ശല്യവും രൂക്ഷമാണ്.മേൽപ്പാലത്തും ധൃതിയിൽ നടക്കുന്നവരെ നായകൾ പിന്തുടരുന്നതും കടിക്കാൻ ശ്രമിക്കുന്നതും പതിവാണ്.
ഇരുവശങ്ങളിലും കാടുപിടിച്ചിരിക്കുന്നതിനാൽ നിരവധി ഇഴജന്തുക്കൾ താവളമാക്കിയിരിക്കുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു.






