കോട്ടയം : ജില്ലയിലേയ്ക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക്.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസും, എക്സൈസും പരിശോധന കർശനമാക്കിയിട്ടും വ്യാപകമായി ലഹരി വസ്തുക്കൾ കോട്ടയത്ത് എത്തുന്നു.
ഇതിന് വേണ്ടി മാത്രം ജില്ലയിൽ പ്രത്യേകം ആവശ്യക്കാരുണ്ട്. ഭൂരിഭാഗവും 28 വയസിൽ താഴെയുള്ളവർ.
മലേഷ്യയും തായ്ലൻഡും വഴി കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘമുണ്ടെന്നാണ് വിവരം.
മാരക രാസവസ്തുക്കളിൽ നാലോ ആറോ മാസം കഞ്ചാവ് ഇട്ടുവച്ചാണ് ഹൈഡ്രോ കഞ്ചാവ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവ് നിർമ്മിക്കുന്നത്.
തുടർന്ന് ഇത് ഉണക്കിയെടുക്കും. ശേഷം ഒരുഗ്രാം വീതമുള്ള ഉരുളകളാക്കിയാണ് വില്പന.വിലയും, ലാഭവും, ലഹരിയും കൂടുതലാണെന്നതാണ് കച്ചവടക്കാർക്ക് പ്രിയമാകുന്നത്.
ഭായിമാരെ കേന്ദ്രീകരിച്ച് ഒരു വിഭാഗം കച്ചവടം കൊഴുപ്പിക്കുമ്പോൾ വിദ്യാർത്ഥികളും തൊഴിൽ രഹിതരുമായ യുവാക്കളെ പണമടക്കം നൽകി കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നവരുമുണ്ട്. പരിശോധന ശക്തമായതിനാൽ രഹസ്യമായാണ് സംഘത്തിന്റെ പ്രവർത്തനം.
ഹൈബ്രിഡ് കഞ്ചാവിൽ ലഹരിയുടെ അംശം കൂടുതലായിരിക്കും. കൂടുതൽ ഊർജ്ജം നൽകി തലച്ചോറിനെ കൂടുതൽ ഉണർത്തുകയാണ് ഹൈബ്രിഡ് കഞ്ചാവിന്റെ റോൾ.
സാധാരണ കഞ്ചാവ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനെക്കാൾ കൂടിയ അളവിൽ ലഹരി ലഭിക്കുകയും അത് മണിക്കൂറുകളോളം നിലനിൽക്കുകയും ചെയ്യും.
ചിലർ ഹൈബ്രിഡ് കഞ്ചാവിനൊപ്പം ചില സിന്തറ്റിക്ക് ലഹരി വസ്തുക്കളും ചേർക്കാറുണ്ട്. ലഹരി ഉണ്ടാക്കുന്ന ഘടകങ്ങളുടെ തോതനുസരിച്ചാണ് ഹൈബ്രിഡ് കഞ്ചാവുകളുടെ വില നിശ്ചയിക്കുന്നത്.






