ചങ്ങനാശേരി: 12 വർഷമായി മുടങ്ങിക്കിടന്ന വള്ളംകളിയും ടൂറിസം വാരാഘോഷവും പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു.മനയ്ക്കച്ചിറ പുത്തനാറ്റിൽ വീണ്ടും വള്ളംകളിയുടെ ആരവമുയരുന്നു.
പുത്തനാറ്റിൽ ശംഖനാദശേരി ഏഴാമത് ജലോത്സവം സംഘടിപ്പിക്കാനാണ് ജലോത്സവ സമിതിയുടെ തീരുമാനം. ഒക്ടോബർ 15ന് മുൻപായി ജലോത്സവം നടത്തുകയാണ് ലക്ഷ്യം.
എ.സി കനാലിലെ ട്രാക്കിൽ അടിഞ്ഞുകൂടിയ പായലും ചെളിയും നീക്കുകയാണ്. ഒരു കിലോമീറ്റർ നീളമുള്ള വള്ളംകളി ട്രാക്കിന്റെ ആഴംകൂട്ടി മത്സരത്തിന് അനുയോജ്യമാക്കും.
ജലോത്സവ സമിതി പ്രതിനിധികൾ തിരുവനന്തപുരത്ത് മന്ത്രി മോൻസ് ജോസഫുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ മനയ്ക്കച്ചിറയിലെത്തി പ്രാഥമിക പരിശോധന നടത്തി.
ജലോത്സവസമിതി പ്രസിഡന്റ് കെ.വി ഹരികുമാർ ഉൾപ്പെടെയുള്ളവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വള്ളംകളിക്കൊപ്പം ടൂറിസം വാരാഘോഷം സംഘടിപ്പിക്കുന്നതിനാൽ വലിയ ജനപങ്കാളിത്തവും പ്രതീക്ഷിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിൽ മന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ വിനു ജോബ് എം.എൽ.എ, ജലോത്സവ സമിതി ജനറൽ കൺവീനർ കെ.വി ഹരികുമാർ, സെക്രട്ടറി ആർട്ടിസ്റ്റ് ദാസ്, ട്രഷറർ സിബി അറയ്ക്കത്തറ, ജേക്കബ് ജോബ്, വി.ജെ ലാലി, പി.എ അബ്ദുൾസലാം, കെ.ജെ കൊച്ചുമോൻ എന്നിവർ പങ്കെടുത്തു.






