അയർക്കുന്നം: യാത്രക്കാരുടെ നടുവൊടിച്ച് അയർക്കുന്നം-മറ്റക്കര റോഡിൽ വീണ്ടും കുഴികൾ.
നേരത്തേയുണ്ടായ കുഴികൾ ഭാഗികമായി അടച്ചെങ്കിലും കനത്ത മഴയിൽ പുതിയ കുഴികൾ രൂപപ്പെട്ടത് വാഹന യാത്രികർക്കു ഭീഷണിയാകുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിക്കുന്നത് പതിവായിരിക്കുകയാണ്.
മുന്പ് നടത്തിയ അറ്റകുറ്റപ്പണി നിലവാരം പുലർത്താത്തതും മഴവെള്ളം ഒഴുകിപ്പോകാത്തതുമാണ് കുഴി രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപകടങ്ങൾ പതിവായതോടെ പ്രതിഷേധത്തെത്തുടർന്നാണ് നേരത്തേ കുഴികൾ മൂടാൻ അധികൃതർ നടപടിയെടുത്തത്.
മഴക്കാലമെത്തിയതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കി.
കുഴികൾ വീണ്ടും വരാത്ത രീതിയിൽ ശാശ്വതമായി അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.






