ചങ്ങനാശ്ശേരി : വടക്കേക്കര റെയിൽവേഗേറ്റിൽ അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിച്ചിട്ടത് ഇരട്ടി ദുരിതത്തിലായി ജനം.
റെയിൽവേ ഗേറ്റുകളുടെ സമീപനപാതകളും റെയിൽവേയുടെ റോഡുകളും തകർന്നുകിടക്കുന്നത് കാരണം അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു.
റെയിൽവേയുടെ അധികാരപരിധിയിലായതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കും പൊതുമരാമത്തുവകുപ്പിനും പണികൾ നടത്താനും കഴിയില്ല.
ഇരുചക്ര വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിഞ്ഞുവീഴുന്നു. മെറ്റലും കല്ലുകളും റോഡിലാകെ നിരന്നുകിടക്കുകയാണ്. എം.സി. റോഡിലൂടെ വരുന്ന വാഹനങ്ങൾ വാഴൂർ റോഡിലേക്ക് പോകാൻ ആശ്രയിക്കുന്ന എളുപ്പവഴികൂടിയാണ് ഇത്.
ചങ്ങനാശ്ശേരിയിലെ ഗതാഗതത്തിരക്കേറിയ റെയിൽവേഗേറ്റും ഇതാണ്. സമീപനപാത സഞ്ചാരയോഗ്യമാക്കണമെന്ന് എസ്.എൻ.ഡി.പി. യോഗം വടക്കേക്കര 3207-ാംനമ്പർ ശാഖായോഗം ആവശ്യപ്പെട്ടു.
മോർക്കുളങ്ങര റെയിൽവേ ഗേറ്റ് വർഷങ്ങളായി സമീപനപാത തകർന്ന സ്ഥിതിയിലാണ്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നത് കാരണം റോഡിലെ കുഴി തിരിച്ചറിയാൻ കഴിയില്ല. ഇത് ആളുകൾ അപകടത്തിൽപെടുന്നതിന് കാരണമാകുന്നു.
കുഴിയിൽച്ചാടി വാഹനങ്ങൾക്ക് തകരാറ് സംഭവിക്കുന്നതും പതിവാണ്. സ്കൂളുകളും ഇതിന് സമീപത്ത് പ്രവർത്തിക്കുന്നുണ്ട്. അടിയന്തരമായി റോഡ് നന്നാക്കി അപകടഭീഷണി ഒഴിവാക്കണമെന്ന് കൗൺസിലർ ചാൾസ് മാത്യു പാലാത്ര ആവശ്യപ്പെട്ടു.
വടക്കേക്കര, മോർക്കുളങ്ങര റെയിൽവേ ഗേറ്റുകളുടെ സമീപനപാത ഉടനെ ടാർചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് റെയിൽവേ കരാറുകാരൻ.






