കോട്ടയം : കോടികൾ മുടക്കി ഉദ്ഘാടനവും കെങ്കേമമായി നടത്തി. പക്ഷെ അറവുശാല മാത്രം ഇനിയും പ്രവർത്തനം ആരംഭിച്ചില്ല.
കോടിമത പച്ചക്കറി ചന്തയ്ക്ക് സമീപം 30 സെന്റ് സ്ഥലത്ത് 2008ലാണ് ആധുനിക അറവുശാലയുടെ നിർമ്മാണം ആരംഭിച്ചത്. 2020ൽ ഉദ്ഘാടനം നടത്തിയെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനാൽ പ്രവർത്തനം തുടങ്ങാനായില്ല.
ബോർഡ് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ നഗരസഭ തയ്യാറാകാതിരുന്നതും പദ്ധതി നിലയ്ക്കാൻ കാരണമായി. ഗുണമേന്മ ഉറപ്പാക്കാനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാനുമായി ഒരുക്കിയ ആധുനിക സംവിധാനമാണ് ഇന്ന് നാശത്തിന്റെ വക്കിലെത്തിയത്.
നിലവിൽ അറവുശാല ഹരിതകർമസേനയുടെ പ്ലാസ്റ്റിക് മാലിന്യ വേർതിരിക്കൽ കേന്ദ്രമായാണ് ഉപയോഗിക്കുന്നത്.
വർഷങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ ഉപകരണങ്ങളൊക്കെ തുരുമ്പെടുത്ത് നശിച്ചു. കെട്ടിടഭിത്തികളിൽ വിള്ളലും മുൻവശത്തെ തറ ഇടിഞ്ഞുതാഴ്ന്ന നിലയുമാണ്. അറവുശാല നോക്കുകുത്തിയാകുമ്പോൾ ശാസ്ത്രീയ പരിശോധനകളില്ലാതെ വിവിധ ഭാഗങ്ങളിൽ കശാപ്പും മാംസവിൽപ്പനയും നടക്കുന്നു.
ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നത് പതിവായതോടെ പ്രദേശത്ത് ദുർഗന്ധവും മലിനീകരണവും രൂക്ഷമാണ്. സമീപത്തുള്ള എ.ബി.സി പദ്ധതിയിലെയും മത്സ്യമാർക്കറ്റിലെയും ജീവനക്കാർ ദുർഗന്ധം സഹിച്ച് ജോലി ചെയ്യേണ്ട സ്ഥിതിയാണ്.






