കിടങ്ങൂർ: അമിത വൈദ്യുതിപ്രവാഹത്തെ തുടർന്ന് കിടങ്ങൂർ സബ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തി നശിക്കുന്നതായി പരാതി. വർഷങ്ങളായി തുടരുന്ന പ്രശ്നം പരിഹരിക്കാത്തതിനാൽ അപകടഭീഷണി വർധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
33 കെവി ലൈൻ കടന്നുപോകുന്ന ഇരുമ്പുതൂണുകളിലാണ് സാധാരണ വൈദ്യുതി വിതരണത്തിനുള്ള കമ്പികളും സ്ഥാപിച്ചിരിക്കുന്നത്. തൂണുകളിൽ വളരുന്ന വള്ളിച്ചെടികൾ 33 കെവി എർത്ത് ലൈനുമായി സമ്പർക്കത്തിലാകുന്നതാണ് അമിത വൈദ്യുതിപ്രവാഹത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
സബ് സ്റ്റേഷൻ റോഡ് മേഖലയിലെ 25-ലേറെ വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതിനകം നശിച്ചതായി നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
സ്വന്തം ചെലവിൽ തൂണുകൾ സ്ഥാപിച്ച് പുതിയ ലൈൻ വലിച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കെഎസ്ഇബി അധികൃതർ അറിയിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ദിവസം മുമ്പ് ടച്ചിങ് വെട്ടിയെങ്കിലും ഫലമുണ്ടായില്ലെന്നും, 33 കെവി ലൈനിന് ഭീഷണിയായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ നൽകിയ അപേക്ഷകളിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.






