കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മൃതി ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് കെ സി വേണുഗോപാൽ എംപി. ജനപ്രതിനിധികൾ വിഐപികളല്ലെന്നും ജനങ്ങളാണ് യഥാർഥ വിഐപികളെന്നും വിശ്വസിച്ച നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തന്റെ മുന്നിലെത്തുന്ന ഓരോരുത്തരെയും വിഐപികളായി കണ്ട അദ്ദേഹം, മുഖ്യമന്ത്രിയായിരിക്കുമ്പോൾ ജനങ്ങളുടെ പരാതികൾ കേട്ട് പരിഹാരം കാണാൻ എന്നും മുൻഗണന നൽകിയിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
കേരളത്തിന്റെ പൊതുപ്രവർത്തന ചരിത്രത്തെ ഉമ്മൻ ചാണ്ടിക്ക് മുൻപും ശേഷവും എന്ന് അടയാളപ്പെടുത്താവുന്നതാണെന്നും മരണശേഷവും അദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ഇപ്പോഴും അനുഭവപ്പെടുന്ന ജനത്തിരക്ക് അതിന്റെ തെളിവാണെന്നും സെക്രട്ടേറിയറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും മന്ത്രിസഭാ യോഗങ്ങൾക്ക് ശേഷം മാധ്യമസമ്മേളനം നടത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരിക്കെ കല്ലേറിൽ പരിക്കേറ്റിട്ടും പ്രതികൾക്കെതിരെ നടപടി വേണ്ടെന്ന നിലപാടെടുത്ത ഉമ്മൻ ചാണ്ടി, എതിരാളികളോടുപോലും പ്രതികാരബുദ്ധിയോടെ പെരുമാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ പേരിൽ കൂടിയാണ് ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തതെന്നും കോൺഗ്രസിന് അദ്ദേഹം കേവലം ഒരു നേതാവ് മാത്രമായിരുന്നില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയശൈലി യുഡിഎഫിന്റെ വിജയത്തിന് പ്രധാന കാരണമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ കോൺഗ്രസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.






