കോട്ടയം: കാഞ്ഞിരപ്പള്ളി ബൈപ്പാസ് മേൽപ്പാല നിർമാണത്തിലെ പ്രധാന തടസ്സം നീങ്ങി. കാഞ്ഞിരപ്പള്ളി–മണിമല റോഡിനരികിലെ മേൽപ്പാല തൂണിന്റെ പുതിയ രൂപരേഖയ്ക്ക് ഐ.ഐ.ടി.യുടെ അംഗീകാരം ലഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
തൂണിന്റെ നിർമാണത്തിൽ ചില മാറ്റങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തൂണിന്റെ കമ്പി സ്ഥാപിക്കലടക്കമുള്ള ചെറിയ മാറ്റങ്ങളിൽ നിർമാണ കൺസൾട്ടൻസിയായ റൈറ്റ്സിന്റെ നിർദേശം ലഭിക്കുന്നതോടെ നിർമാണം കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.
രണ്ടുമാസം മുൻപ് തൂണിന്റെ നിർമാണത്തിനായി കുഴിയെടുത്തപ്പോൾ ഉറപ്പിനായി കൂടുതൽ ആഴത്തിൽ നിർമാണം നടത്തേണ്ടിവന്നതിനെ തുടർന്ന് തൂണിന്റെ നിർമാണഘടനയിൽ മാറ്റം ആവശ്യമായി വന്നു. ഇതോടെയാണ് പുതിയ രൂപരേഖ തയ്യാറാക്കി ഐ.ഐ.ടി.യുടെ അംഗീകാരത്തിനായി സമർപ്പിച്ചത്.
അംഗീകാരം രേഖാമൂലം ലഭിക്കാൻ വൈകിയതിനെ തുടർന്ന് കോൺക്രീറ്റിങ് നടപടികളും വൈകുകയായിരുന്നു. നിലവിൽ കമ്പികെട്ട് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കി കോൺക്രീറ്റിങ്ങിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. പുതിയ രൂപരേഖയ്ക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയ ശേഷമാകും കോൺക്രീറ്റിങ് നടത്തുക.
ദേശീയപാത 183-ൽ പഞ്ചായത്ത് ഓഫീസ് വളവിൽ മേൽപ്പാലം ആരംഭിക്കുന്ന ഭാഗത്തെയും ടൗൺ ഹാളിന് സമീപം മേൽപ്പാലം ചെന്നുചേരുന്ന ഭാഗത്തെയും നിലനിർത്തൽ മതിലിന്റെയും ഒരു തൂണിന്റെ ഫൗണ്ടേഷന്റെയും നിർമാണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് പാതിവഴിയിൽ നിലച്ചിരുന്നു. പുതിയ രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചതോടെ കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമാണ പ്രവർത്തനങ്ങൾ വീണ്ടും വേഗംപിടിക്കുമെന്ന പ്രതീക്ഷ ശക്തമായി.






