കോട്ടയം : സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഉൾപ്പെട്ടതായി കണ്ടെത്തിയ പ്രതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തി. മണർകാട് വില്ലേജിലെ പ്രിൻസ് മാത്യുവിനെതിരെയാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1)(a) പ്രകാരം ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയത്.
മണർകാട് വില്ലേജിൽ കുഴിപ്പുരയിടം കര സ്വദേശിയായ പ്രിൻസ് മാത്യുവിനെതിരെ എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് 2026 ജൂലൈ 23ന് നടപ്പിലാക്കി. ഉത്തരവ് പ്രകാരം 2026 ജൂലൈ 23 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മുൻകൂർ അനുമതിയില്ലാതെ പ്രിൻസ് മാത്യുവിന് പ്രവേശിക്കാൻ സാധിക്കില്ല.
സഞ്ചാര നിയന്ത്രണ കാലയളവിൽ ഇയാൾ മുൻകൂർ അനുമതിയില്ലാതെ കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നുണ്ടോയെന്നും, ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്നും പോലീസ് നിരീക്ഷണം ശക്തമാക്കും. ഉത്തരവിന്റെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കാപ്പ നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.






