കണ്ണൂർ : സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ. രാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരൻ്റെ പരിഹാസം.
പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെകെ രാഗേഷ് എന്നും മുരളീധരൻ പറഞ്ഞു. അതേസമയം കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ നിലപാടിനോടും മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സ്ത്രീകൾക്ക് ഉണ്ടായ ഉയർച്ച കാണാതിരിക്കരുതെന്ന് പറഞ്ഞ മുരളീധരൻ പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് വിജയിച്ചതെന്നും ചൂണ്ടിക്കാണിച്ചു. അത് കാലത്തിൻ്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
കാന്തപുരത്തിൻ്റെ വിവാദ നിലപാടിൽ യുഡിഎഫ് നേതാക്കൾ പ്രതികരണത്തിന് മടിക്കുമ്പോഴാണ് കെ മുരളീധരൻ്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കെ മുരളീധരൻ വിമർശിച്ചു. ഓണക്കാലത്ത് പോലും പിണറായി വിജയൻ ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വിമർശനം. ജയിപ്പിച്ച ജനങ്ങളെ അടക്കം തെറി പറയുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.






