ലണ്ടൻ: ടി-20 പരമ്പരയ്ക്കുപിന്നാലെ ഏകദിന പരമ്പരയും (2-1) ഇംഗ്ലണ്ട് സ്വന്തമാക്കി.ഇംഗ്ലണ്ട് ഉയർത്തിയ 388 റൺസിന്റെ ഹിമാലയൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് ഭദ്രമായ തുടക്കമാണ് നൽകിയത്.
ഇരുവരും നൽകിയ അടിത്തറയ്ക്കുമേൽ വിരാട് കോലികൂടി ബാറ്റിങ് വിരുന്നൊരുക്കിയതോടെ ഇന്ത്യ വിജയിക്കുമെന്ന നേരിയ പ്രതീക്ഷയുണ്ടായി. എന്നാൽ, മധ്യനിര ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ഇംഗ്ലീഷ് റൺമല ഇന്ത്യക്ക് ബാലികേറാമലയായി. സ്കോർ - ഇംഗ്ലണ്ട്: 387/ 3 (50 ഓവർ). ഇന്ത്യ: 360/ 7 (50 ഓവർ). ഇംഗ്ലണ്ടിന് 27 റൺസിന്റെ ജയം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർ ബെൻ ഡക്കറ്റിന്റെ (141) തകർപ്പൻ സെഞ്ചുറിയും, ജേക്കബ് ബെതൽ, ജോ റൂട്ട് എന്നിവരുടെ അർധസെഞ്ചുറികളുമാണ് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
നിശ്ചിത 50 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ 387 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ 138 റൺസുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും, നാലു വിക്കറ്റുകളുമായി മധ്യനിരയുടെ നടുവൊടിച്ച സാം കറന്റെ ബൗളിങ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യക്ക് വിനയായത്.
രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒന്നാംവിക്കറ്റിൽ 147 റൺസ് പടുത്തുയർത്തി. 110 പന്തിൽ അഞ്ച് സിക്സും 17 ബൗണ്ടറിയുമായി 138 റൺസ് നേടിയ രോഹിത്, ടീം സ്കോർ 260-ൽ നിൽക്കേ 39-ാം ഓവറിലാണ് പുറത്തായത്.
84 പന്തിൽ ഒരു സിക്സും പത്ത് ഫോറും സഹിതം ഗിൽ 77 റൺസ് നേടിയപ്പോൾ, 60 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമായി കോലി 74 റൺസ് നേടി. ഇഷാൻ കിഷൻ (14), ശ്രേയസ് അയ്യർ (0), കെ.എൽ. രാഹുൽ (12), അക്ഷർ പട്ടേൽ (2) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തിയതോടെ ഇന്ത്യ തോൽവി സമ്മതിച്ചു.
പത്തോവറിൽ 75 റൺസ് വഴങ്ങി നാലുവിക്കറ്റ് നേടിയ സാം കറനാണ് ഇന്ത്യയിൽനിന്ന് ജയം തട്ടിപ്പറിച്ചത്. വിരാട് കോലി, വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരെ സാമാണ് മടക്കിയയച്ചത്.
നേരത്തേ ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും ജേക്കബ് ബെതലിന്റെയും കൂട്ടുകെട്ട് മികവിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 387 റൺസാണ് ആതിഥേയർ അടിച്ചെടുത്തത്.
ഡക്കറ്റ് സെഞ്ചുറിയും ബെതൽ അർധ സെഞ്ചുറിയും നേടി. അവസാനത്തിൽ ജോ റൂട്ടിന്റേയും ജോസ് ബട്ലറുടേയും തകർപ്പനടികളും ടീം സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. റൂട്ട് അർധസെഞ്ചുറി നേടി പുറത്താകാതെനിന്നു.
ഡക്കറ്റും ബെതലും ചേർന്ന് ഓപ്പണിങ്ങിൽ 30.1 ഓവറിൽ 192 റൺസ് കെട്ടിപ്പടുത്തു. 135 പന്തിൽ ഒരു സിക്സും 18 ബൗണ്ടറിയും സഹിതം 141 റൺസെടുത്ത ഡക്കറ്റാണ് ടോപ് സ്കോറർ. ബെതൽ 93 പന്തിൽ രണ്ട് സിക്സും 11 ബൗണ്ടറിയും സഹിതം 91 റൺസ് നേടി.
ബെതലിനെ രോഹിത് ശർമയുടെ കൈകളിലേക്ക് നൽകിയ പ്രസിദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ ജോ റൂട്ട് തകർപ്പനടികളോട് ടീം സ്കോർ ഇരുന്നൂറും മുന്നൂറും കടത്തി. വെറും 48 പന്തിൽ പുറത്താവാതെ ഒൻപത് ബൗണ്ടറികൾ സഹിതം 74 റൺസ് താരം സംഭാവന ചെയ്തു.
ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 12 പന്തിൽ 14 റൺസെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പർ ജോസ് ബട്ലർ 13 പന്തിൽനിന്ന് മൂന്ന് സിക്സും നാല് ഫോറും സഹിതം 41 റൺസ് നേടി പുറത്താവാതെ നിന്നു. ബട്ലറും റൂട്ടും ചേർന്ന് മിന്നലാക്രമണം നടത്തിയതോടെ ഇംഗ്ലണ്ട് സ്കോർ 387-ൽ നങ്കൂരമിട്ടു.
ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ പത്തോവറിൽ 69 റൺസ് വഴങ്ങി രണ്ടുവിക്കറ്റുകൾ നേടി. പ്രിൻസ് യാദവിനാണ് ഒരു വിക്കറ്റ്. ഗുർനൂർ ബ്രാർ പത്തോവറിൽ 97 റൺസ് വഴങ്ങി.






