കൊച്ചി:ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുന്നതു പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നു ഹൈക്കോടതി.
പാലക്കാട് മണ്ണാർക്കാട് പൊലീസ് റജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ഇരുപത്തിയേഴുകാരൻ നൽകിയ ഹർജി തള്ളിയാണു ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇക്കാര്യം വ്യക്തമാക്കിയത്.
പോക്സോ നിയമപ്രകാരം കുട്ടിയെന്നാൽ 18 വയസ്സിനു താഴെയുള്ളവരാണ്. 18ന് താഴെയുള്ള കുട്ടിയുമായുള്ള ശാരീരിക ബന്ധം പോക്സോ നിയമപ്രകാരം കുറ്റകരമാണ്. ഇതനുസരിച്ചു കുട്ടി പ്രതിയുടെ ഭാര്യയാണെന്നോ അല്ലെന്നോ എന്നതിനു പ്രസക്തിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
പോക്സോ നിയമത്തിന് വ്യക്തി നിയമങ്ങളെക്കാൾ മുൻഗണനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയെ മുസ്ലിം വ്യക്തി നിയമ പ്രകാരം വിവാഹം കഴിച്ചതാണെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
പെൺകുട്ടിക്ക് 17 വയസ്സും ഒരു മാസവുമുള്ളപ്പോഴാണ് സംഭവം. 2021 ഒക്ടോബർ 23 ന് പ്രതി കുട്ടിയുടെ വീട്ടിലെത്തി വസ്ത്രങ്ങൾ വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി 4 ദിവസം പീഡിപ്പിച്ചെന്നാണു കേസ്. കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും പെൺകുട്ടിയുടെ മാതാപിതാക്കൾ വീട്ടിലേക്കു മടക്കികൊണ്ടുപോകുകയോ അധികൃതരെ അറിയിക്കുകയോ ചെയ്തില്ലെന്നും കേസിൽ പറയുന്നുണ്ട്. സംഭവത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കോടതി വിലയിരുത്തി.
ഇരുകുടുംബത്തിന്റെയും സാന്നിധ്യത്തിൽ മുസ്ലിം മതാചാര പ്രകാരം വിവാഹം കഴിച്ചതാണെന്നും ഇക്കാര്യം പരാതിക്കാരി തന്നെ പൊലീസിനോട് സമ്മതിച്ചതാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു. എന്നാൽ മുസ്ലിം മതാചാര പ്രകാരം വിവാഹം നടത്തിയാലും കുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ നിയമ പ്രകാരമുള്ള കുറ്റകൃത്യം ഇല്ലാതാകില്ലെന്നു കോടതി പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് പോക്സോ നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.






