മൂവാറ്റുപുഴ : ഓൺലൈൻ പണമിടപാടുകളുടെ മറവിൽ തട്ടിപ്പ്. വെള്ളി ആഭരണശാലയിലെത്തി വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ട് കാണിച്ച് 16,000 രൂപയുടെ ആഭരണങ്ങൾ തട്ടിയെടുത്തു. ലിപ്സി സിൽവർ പാലസ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
മാന്യമായ വേഷം ധരിച്ചെത്തിയ യുവാവാണ് തട്ടിപ്പിന് പിന്നിൽ. കടയിൽ നിന്ന് 16,000 രൂപയുടെ വെള്ളി ആഭരണങ്ങൾ തിരഞ്ഞെടുത്ത ശേഷം, പണം ഗൂഗിൾ പേ വഴി അയച്ചതായി മൊബൈൽ ഫോൺ സ്ക്രീൻ കാണിച്ചാണ് ഇയാൾ സ്ഥാപന ഉടമയെ വിശ്വസിപ്പിച്ചത്.
യുവാവിന്റെ മാന്യമായ പെരുമാറ്റം ആയിരുന്നതിനാൽ തട്ടിപ്പാണെന്ന് ഉടമ സംശയിച്ചതുമില്ല. പിന്നീടാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്ന് വ്യക്തമായത്. തട്ടിപ്പ് നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
കടയിലെ സിസിടിവി ദൃശ്യങ്ങളും യുവാവിന്റെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. സമാനമായ രീതിയിൽ കൂടുതൽ ഇടങ്ങളിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.






