കോഴിക്കോട് : താമരശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റും. പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ സഹായം നൽകും. കമ്പനി അധികൃതർ സ്ഥലം മാറ്റുന്നതിനായി സന്നദ്ധത അറിയിച്ചതായി പികെ ഫിറോസ് എംഎൽഎ വ്യക്തമാക്കി. ഹൈക്കോടതിയുടെ അന്തിമ തീരുമാനം വരെ കമ്പനി പ്രവർത്തിക്കില്ലെന്ന് ഉറപ്പ് കിട്ടിയതായും പികെ ഫിറോസ് കൂട്ടിച്ചേർത്തു.
ഫ്രഷ് കട്ടുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളായിരുന്നു നടന്നത്. തുടർന്ന് കഴിഞ്ഞ ദിവസം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റോപ്പ് മെമ്മോയ്ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു. സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നല്കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.






