കോട്ടയം : കേരളത്തിൽ വില്ലേജ് അടിസ്ഥാനമാക്കി പരിസ്ഥിതി മേഖലകൾ നിശ്ചയിക്കുന്നത് മാറ്റണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്നിങ്ങനെ രണ്ടായി തിരിച്ച് പരിസ്ഥിതി ലോല മേഖലകൾ നിശ്ചയിക്കുന്ന രീതി നടപ്പാക്കിയാൽ മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം കോട്ടയത്ത് നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ ജനസാന്ദ്രത കൂടുതലാണ്. 38,863 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിന്റെ ആകെ വിസ്തൃതി. ഇതിൽ പശ്ചിമഘട്ടം മാത്രം 29691 ചതുരശ്ര കിലോമീറ്ററാണ്. വില്ലേജ് അടിസ്ഥാന യൂണിറ്റ് ആക്കി ജനവാസമേഖലകളെയും കൃഷി ഭൂമികളെയും ഒഴിവാക്കി കേരളത്തിലെ 131 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയാക്കുന്ന രീതി പ്രായോഗികമല്ല. ഇത് മാറ്റി വനത്തിന്റ അതിർത്തിക്കുള്ളിൽ പരിസ്ഥിതിലോല മേഖലയുടെ അതിര് നിശ്ചയിക്കുന്ന രീതി നടപ്പാക്കണം.
കർണാടകത്തിൽ ഫോറസ്റ്റ് വില്ലേജ് തിരിച്ചിട്ടുണ്ട്. വനമേഖല തിരിച്ച് ഫോറസ്റ്റ് വില്ലേജുകളും, ജനവാസ മേഖലയും കൃഷി ഭൂമിയും ഉൾപ്പെടുന്ന റവന്യൂ വില്ലേജുകളും രൂപവത്കരിച്ചാൽ പരിസ്ഥിതി ലോല മേഖലകളുമായി ബന്ധപ്പെട്ട് പ്രതിസന്ധി അകറ്റാൻ കഴിയും. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ പഠനം നടത്തണം. വന വിസ്തൃതി കൃത്യമായി കണക്കാക്കുവാൻ ആധുനിക സാങ്കേതിക വിദ്യയിലൂടെ പുതിയ സർവ്വേ സംസ്ഥാനത്ത് നടത്തണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
131 വിലേല്ജുകളിലായി 9993.7 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് പരിസ്ഥിതി ലോല മേഖലയായി കേന്ദ്രസർക്കാർ അംഗീകരിച്ചത്. എന്നാൽ ഇതേക്കുറിച്ച് പഠനം നടത്തുന്ന സംഘടനകളും വിദഗ്ധരും ഇതേക്കുറിച്ച് പറയുന്നത് പരിസ്ഥിതി മേഖല യഥാർഥത്തിൽ 7997 ചതുരശ്രകിലോമീറ്റർ മാത്രമേയുള്ളുവെന്നാണ്. കേരളത്തിലെ വനമേഖല എത്രയെന്ന് സർക്കാർ കൃത്യമായി സർവേ നടത്തി തിട്ടപ്പെടുത്തണം. അതിൽ ജനവാസ മേഖലകൾ ഉൾപ്പെടുന്നുണ്ടെങ്കിൽ ഫോറസ്റ്റ് വില്ലേജ്, റവന്യൂ വില്ലേജ് എന്ന് തരം തിരിക്കണം. മലയോര മേഖലകളിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.






