കോട്ടയം : കനത്ത മഴയിലും മിന്നൽപ്രളയത്തിലും വീടുകളിൽ വെള്ളം കയറിയവർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായം ജില്ലയിൽ ഇനിയും ലഭിച്ചില്ല. ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കാത്തിരിക്കുന്നത്.
റേഷൻ കാർഡ് ഒന്നിന് 10,000 രൂപ വീതം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ വെള്ളം കയറിയ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകാത്തതാണ് സഹായം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
കളക്ടറേറ്റിൽ നിന്നാണ് ദുരിതബാധിതരുടെ അക്കൗണ്ടിലേക്ക് തുക കൈമാറേണ്ടത്. 2018ലെ പ്രളയത്തിനുശേഷം വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ വീതം നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 3,800 രൂപയും ദുരന്തനിവാരണ നിധിയിൽ നിന്ന് 6,200 രൂപയും ചേർത്താണ് അന്ന് തുക അനുവദിച്ചത്.
മലയോര മേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാർ എന്നിവിടങ്ങളിലും പടിഞ്ഞാറൻ മേഖലയിലും വെള്ളപ്പൊക്കം കനത്ത നാശമാണ് വിതച്ചത്.






