ചങ്ങനാശേരി: എ.സി റോഡിലെ 12 കിലോമീറ്റര്‍ ദൂരംവരുന്ന കനാലിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ഒഴുക്കു തടസം പരിഹരിക്കാനുള്ള പദ്ധതിക്കായി രണ്ടുകോടി രൂപ അനുവദിച്ചു.
ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ എ.സി കനാലിലെ മണ്ണും മാലിന്യങ്ങളും നീക്കണമെന്ന് വിനു ജോബ് എം.എല്‍.എ ആവശ്യപ്പെട്ട പ്രകാരമാണു തുക വകയിരുത്തി എ.സി കനാലിലെ മണ്ണും മാലിന്യവും നീക്കാന്‍ തീരുമാനമെടുത്തത്.
ചങ്ങനാശേരി നിയോജകമണ്ഡലം പരിധിയില്‍പ്പെട്ട മനയ്ക്കച്ചിറ മുതല്‍ കിടങ്ങറ ഈസ്റ്റ് പാലം വരെയുള്ള ഭാഗത്തെ മണ്ണും മാലിന്യവുമാണു നീക്കം ചെയ്യുന്നത്.
മനയ്ക്കച്ചിറ മുതല്‍ ഒന്നാംകരവരെ കനാലിലെ എക്കലും മാലിന്യവും നീക്കാന്‍ സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
കൂടെക്കൂടെയുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തോടുകളിലേയും ആറുകളിലേയും മണലും മാലിന്യവും നീക്കി ആഴംകൂട്ടി ജലസംഭരണശേഷിയും ഒഴുക്കു തടസവും നീക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തിരുമാനിച്ചിരുന്നു.
ഈ തീരുമാനം എ.സി കനാലിന്റെ നിലനില്‍പ്പിനു ഗുണകരമാകുമെന്നു കനാലിന്റെ വശങ്ങളില് താമസിക്കുന്നവരും കനാല്‍ വികസന സമിതിയും പറയുന്നു. എ.സി കനാല്‍ കവിഞ്ഞൊഴുകി 671 കോടിയോളം രൂപ മുടക്കി നിര്‍മിച്ച റോഡില്‍ കിലോ മീറ്ററുകളോളം വെള്ളക്കെട്ട് രുപപ്പെട്ടത് ഈ റോഡില്‍ ഗതാഗതം തടസപ്പെട്ടു സമീപവാസികളുടെ വീടുകള്‍ക്കും റോഡിന്റെ തകര്‍ച്ചയ്ക്കും ഒരുപോലെ കാരണമായിരുന്നു. മനയ്ക്കച്ചിറയില്‍ ആരംഭിച്ചു ചങ്ങനാശേരി നഗരസഭ, പായിപ്പാട്, വെളിയനാട്, രാമങ്കരി പഞ്ചായത്തുകളിലൂടെ കടന്നു ചമ്പക്കുളം പഞ്ചായത്തിലെ ഒന്നാംകരയില്‍ എത്തുന്ന എ.സി കനാല്‍ നെടുമുടി, കൈനകരി പഞ്ചായത്തുകളിലൂടെ പള്ളാത്തുരുത്തി പൂക്കൈതയാര്‍ ഭാഗത്തു തുറക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ പഠനവിഷയമാക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.






