കോട്ടയം: പിതൃപുണ്യം തേടി ഉറ്റവര്‍ ബലിതര്‍പ്പണം നടത്തി.
ബലി തർപ്പണത്തിന് ക്ഷേത്രങ്ങളില്‍ വൻ തിരക്ക്.
പ്രധാനക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും ബുധനാഴ്ച പുലർച്ചയ്ക്ക് തർപ്പണത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
ഉച്ചവരെ തർപ്പണത്തിന്റെ കർമങ്ങള്‍ തുടരും.
ധാരാളം ഭക്തരെത്തുന്ന സ്ഥലങ്ങളിലെല്ലാം ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിരുന്നു.
നാഗമ്പടം, വേദഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ വലയ തിരക്കാണ് അനുഭവപ്പെടുന്നത്.
നാഗമ്പടം ശ്രീമഹാദേവര് ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ പുലർച്ചെ 4ന് തന്നെ മണപ്പുറത്ത് ആരംഭിച്ചു.
ആദിത്യപുരം സൂര്യദേവ ക്ഷേത്രസന്നിധി, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലും കോടിമത ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ബലിതര്‍പ്പണം പുലർച്ചെ ആരംഭിച്ചു.
പ്രധാന ക്ഷേത്രങ്ങള്‍ക്കു പുറമേ നാട്ടിൻപുറത്തെ ആറുകളിലും കുളങ്ങളിലും വീടുകളിലും ബലിതർപ്പണം നടത്തുന്ന വിശ്വാസികളുണ്ട്.
വീടുകളില്‍ ഉച്ചയ്ക്ക് തയ്യാറാക്കുന്ന സദ്യ കഴിയുന്നതോടെ ഒരുവർഷത്തെ തർപ്പണവിശുദ്ധി പൂർണതയിലെത്തും






