കോട്ടയം: ജില്ലയിലെ പ്രധാന ഹൈറേഞ്ച് പ്രവേശനപാതയായ ഈരാറ്റുപേട്ട–വാഗമൺ റോഡിൽ മഴ ശക്തമായതോടെ അപകടങ്ങളും വർധിക്കുന്നു. തീക്കോയി മുതൽ കാരിക്കാട് വരെയുള്ള ഭാഗങ്ങളാണ് ഏറ്റവും അപകടസാധ്യതയുള്ള മേഖലകളായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വാഗമണിൽ നിന്ന് മടങ്ങുകയായിരുന്ന കാർ കാരിക്കാട് ടോപ്പിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞിരുന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.
സമീപകാലത്ത് റോഡ് നവീകരണം പൂർത്തിയായതോടെ വാഹനഗതാഗതം ഗണ്യമായി വർധിച്ചതാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. മുമ്പ് മറ്റ് വഴികൾ ആശ്രയിച്ചിരുന്ന ഹൈറേഞ്ച് യാത്രക്കാർ ഉൾപ്പെടെ ഇപ്പോൾ വലിയ തോതിൽ ഈരാറ്റുപേട്ട–വാഗമൺ റൂട്ടാണ് തിരഞ്ഞെടുക്കുന്നത്.
മഴക്കാല വിനോദസഞ്ചാരത്തിന്റെ ഭാഗമായി വാഗമണിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ തമിഴ്നാട്ടിൽ നിന്നുള്ള നിരവധി വാഹനങ്ങളും ഈ പാത ഉപയോഗിക്കുന്നതിനാൽ തിരക്കും അമിതവേഗവും അപകടസാധ്യത ഉയർത്തുകയാണ്. അപകട സാധ്യത കൂടുതലുള്ള വളവുകളിലും കുത്തനെയുള്ള ഇറക്കങ്ങളിലും ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും പര്യാപ്തമല്ലെന്ന ആക്ഷേപവും ശക്തമാണ്.
അപകടങ്ങൾ കുറയ്ക്കാൻ വേഗപരിധി, അപകടവളവുകൾ, കുത്തനെയുള്ള ഇറക്കങ്ങൾ എന്നിവ വ്യക്തമായി സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കൂടുതൽ റിഫ്ലക്ടറുകളും എ.ഐ. ക്യാമറകളും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതോടൊപ്പം മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും പരിശോധന ശക്തമാക്കണമെന്നും ആവശ്യമുണ്ട്.
വാഗമൺ സന്ദർശനം കഴിഞ്ഞ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് ഈരാറ്റുപേട്ട–വാഗമൺ റോഡിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.
മലയോര റോഡുകളുടെ സ്വഭാവം പരിചയമില്ലാത്ത ഡ്രൈവർമാരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. കുത്തനെയുള്ള ഇറക്കങ്ങളിൽ അമിതവേഗം ഒഴിവാക്കി അനുയോജ്യമായ ഗിയറിൽ നിയന്ത്രിത വേഗത്തിൽ വാഹനം ഓടിക്കണം. ശക്തമായ മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതും കനത്ത കോടമഞ്ഞ് കാഴ്ച മങ്ങിക്കുന്നതും പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരെ കൂടുതൽ അപകടസാധ്യതയിലാക്കുന്നു.
തീക്കോയി മുതൽ വാഗമൺ വരെയുള്ള മേഖലയിൽ രാത്രിസമയങ്ങളിൽ കോടമഞ്ഞ് വ്യാപകമായതിനാൽ അനാവശ്യ രാത്രിയാത്ര പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതം. കാലാവസ്ഥ മോശമാകുന്ന സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളതിനാൽ യാത്രയ്ക്ക് മുൻപ് മുന്നറിയിപ്പുകൾ പരിശോധിക്കുന്നതും, റോഡരികിൽ വാഹനം നിർത്തി കാഴ്ചകൾ കാണാനായി ഇറങ്ങുന്നത് ഒഴിവാക്കുന്നതും അനിവാര്യമാണ്. പാറക്കെട്ടുകളിൽ നിന്ന് കല്ലും മണ്ണും ഇടിഞ്ഞുവീഴാനുള്ള സാധ്യതയും ഈ പാതയിൽ നിലനിൽക്കുന്നതിനാൽ ഓരോ യാത്രയും പരമാവധി കരുതലോടെയാകണം.






