കുമരകം: വേമ്പനാട്ടുകായലിൽ പോള ഇല്ലാതാക്കാൻ സംസ്ഥാന തണ്ണീർത്തട അതോറിറ്റി ആരംഭിക്കുന്ന പരീക്ഷണ പദ്ധതി ഈ മാസം 10നു തുടങ്ങും. റോബട്ടിക് ബോട്ട് ഉപയോഗിച്ച് ശേഖരിക്കുന്ന പോള, യന്ത്രമുപയോഗിച്ച് പൊടിയാക്കുന്ന പദ്ധതിയാണ് ആരംഭിക്കുക.
ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തിൽ കൊച്ചിയിലെ റഫറി ട്രസ്റ്റ് (ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ റിസർച് ആൻഡ് ഇന്നവേഷൻ) ശാസ്ത്രജ്ഞൻ ഡോ. റോജിത് ഗിരീന്ദ്രൻ പദ്ധതിവിശദീകരണം കുമരകം കോക്കനട്ട് ലഗുൺ റിസോർട്ടിൽ നടത്തി.
18 അടി നീളവും എട്ടടി വീതി
യുമുള്ള ബോട്ട് പ്രവർത്തിക്കുന്നത് വൈദ്യുതി ഉപയോഗിച്ചാണ് .
റോബട്ടിക് കൺവയർ സിസ്റ്റം ഉപയോഗിച്ച് വാരുന്ന പോളയിൽനിന്ന് ആദ്യം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യും. പിന്നീട് ഇവ അരിഞ്ഞു ചെറിയ കഷണങ്ങളാക്കും. തുടർന്നു ജലാംശം കളഞ്ഞ് യന്ത്രസഹായത്തോടെ പൊടിക്കും. ജൈവസമ്പുഷ്ടീകരണത്തിന് ഉപകരിക്കുന്ന ഈ പൊടി വളമായി .ഉപയോഗിക്കാം
നൂറനാട് ശ്രീബുദ്ധ എൻജിനീയറിംഗ് കോളജാണ് ഇതു ചെറു കഷണങ്ങളാക്കാനുള്ള യന്ത്രം നിർമിക്കുന്നത്.. സെറ റോബട്ടിക്സ് ആണ് ബോട്ടിലെ പോളസംഭരണ സംവിധാനം നിർമിക്കുന്നത്. ചെറിയ ഇടങ്ങളിൽ ഉപയോഗിക്കാവുന്ന രീതിയിൽ ബോട്ടിന്റെ വീതിയും നീളവും കുറയ്ക്കാനും സാധിക്കുമെന്നാണ് വിശദികരണം.
കുമരകത്തെ ടുറിസം വികസനത്തിന് പോള നിർമാർജനവും ഉൾപ്പെടുത്തിയുള്ള മാസ്റ്റർ പ്ലാനിൽ 5 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും, ഇതിനു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ജില്ലാപഞ്ചായത്തംഗം പി.കെ.വൈശാഖ് അറിയിച്ചു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഗോപി, വൈസ് പ്രസിഡന്റ് രമ്യ ഷിജോ തണ്ണീർത്തട സഞ്ചയം മാനേജർ ഡോ. ജോൺ സി.മാത്യു, ഡോ. റോജിത്ത് ഗിരീന്ദ്രൻ,ഡോ. കെ.ആർ രഞ്ജിത്ത്, പ്രഫ.ഡോ.നാഗേന്ദ്ര പ്രഭു, സിവിഎച്ച് ആർ
പ്രസിഡന്റ് സലിംദാസ്,ജനറൽ സെക്രട്ടറി മനോജ് കുമാർ, ട്രഷറർ എബ്രഹാം മാത്യു, കെ.ജി.ബിനു ഗോപിനാഥ്, അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ. ജീനാ ജേക്കബ്, കോക്കനട്ട് ലഗൂൺ ജനറൽ മാനേജർ ആർ. ഹരികൃഷ്ണൻ തുടങ്ങിയവർ പദ്ധതി വിശദീകരണ യോഗത്തിൽ പ്രസംഗിച്ചു.






