കോട്ടയം : സിപിഎം നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് എന്നിവർക്കെതിരേയാണ് പ്രധാനമായും വിമർശനമുള്ളത്. പിണറായിയുമായി ബന്ധപ്പെട്ട മൈക്ക് വിഷയം, വീട്ടിൽപ്പോയി ചോദിക്ക് എന്ന പരാമർശം തുടങ്ങിയവ തിരിച്ചടിയുണ്ടാക്കിയെന്നാണ് ഡിവൈഎഫ്ഐ ചൂണ്ടിക്കാണിക്കുന്നത്.
46ആം വയസിലും എഎ റഹീം ഡിവൈഎഫ്ഐയിൽ തുടരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവായ റഹീം തിരുവനന്തപുരത്തെ ജില്ലാ സെക്രട്ടറിയുടെ ചുമതലകൂടി വഹിക്കുന്നത് അംഗീകരിക്കാനാവുന്നതല്ല. 35 വയസായ മേഖലാ ഭാരവാഹികളെ മാറ്റാൻ തിടുക്കം കാണിക്കുന്ന അതേ നേതൃത്വമാണ് 46 വയസായിട്ടും എഎ റഹീമിനെ ഡിവൈഎഫ്ഐയിൽ തന്നെ തുടരാൻ അനുവദിക്കുന്നതെന്നും വിമർശനമുണ്ടായി.
എംവി ഗോവിന്ദന്റെയും കെകെ രാഗേഷിന്റെയും പ്രവർത്തന ഫലമായാണ് പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള പാർട്ടി കോട്ടകളിൽപ്പോലും എൽഡിഎഫ് തോൽക്കാൻ കാരണമെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. ജില്ലാ സെക്രട്ടറിയെന്ന നിലയിൽ രാഗേഷ് പൂർണ പരാജയമാണെന്നും സമ്മേളനത്തിൽ ആരോപിച്ചു.






