കോട്ടയം:ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ കടയ്ക്ക് മുന്നിൽ വടിവാളുകൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നുപേരെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരത്തിങ്കൽ സാജു ജോജോ (32), പാലത്തിങ്കൽ സാവിയോ സെബാസ്റ്റ്യൻ, അഖിൽ രംഗൻ പെരുന്ന,എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കണ്ടാൽ അറിയാവുന്ന മറ്റ് നാലുപേരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
സെപ്റ്റംബർ 14ന് വൈകിട്ട് ഏഴുമണിയോടെ ചങ്ങനാശ്ശേരി പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ മുനിസിപ്പൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന മൊബൈൽ കഫേ എന്ന കടയ്ക്ക് മുന്നിലാണ് സംഭവം.
വടിവാളുകളുമായി എത്തിയ സംഘം ആയുധങ്ങൾ വീശുകയും കടയിലുണ്ടായിരുന്നവരെയും മറ്റും ഭീഷണിപ്പെടുത്തുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പട്രോളിംഗ് നടത്തുകയായിരുന്ന ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജിമോൻ സി.കെ., സി.പി.ഒ ഗോപൻ, ഹോംഗാർഡ് ദിലീപ് എന്നിവരടങ്ങിയ പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസ് എത്തുന്നത് കണ്ട് പ്രതികൾ രണ്ട് ഇരുചക്ര വാഹനങ്ങളിലായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവത്തിൽ സാജു ജോജോ, സാവിയോ സെബാസ്റ്റ്യൻ എന്നിവരെയും കണ്ടാൽ അറിയാവുന്ന മറ്റ് നാലുപേരെയും ഉൾപ്പെടുത്തി ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ജാമ്യത്തിൽ വിട്ടു.
സാജു ജോജോ, സാവിയോ സെബാസ്റ്റ്യൻ എന്നിവർ കാപ്പാ കേസിൽ ഉൾപ്പെട്ടിട്ടുള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.
അഖിൽ രംഗൻ പോക്സോ എൻ.ഡി.പി.എസ്. ഉൾപ്പെടെ വിവിധ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.






