കോട്ടയം : അലഞ്ഞു തിരിയുന്ന കന്നുകാലികൾ വ്യാപകമായി കൃഷിനാശമുണ്ടാക്കി. ഒടുവിൽ സഹികെട്ട നാട്ടുകാർ കന്നുകാലികളെ കെട്ടിയിട്ട് പ്രതിഷേധിച്ചു. കപ്പിലാംമൂട്, ആനിക്കുന്ന് മേഖലകളിലാണ് സംഭവം. ഉടമകളാരെന്നറിയാത്ത ആറ് കന്നുകാലികളെ വ്യക്തിയുടെ പുരയിടത്തിൽ നാട്ടുകാർ പിടിച്ചുകെട്ടി. ഉടമകളെ കണ്ടെത്തി കൃഷിനാശത്തിന് നാശനഷ്ടം ഈടാക്കുന്നതിനാണ് നാട്ടുകാർ കന്നുകാലികളെ പിടിച്ചു കെട്ടിയിട്ടത്.
ഇരുപതിലധികം കന്നുകാലികളാണ് മാസങ്ങളായി അലഞ്ഞു നടക്കുന്നത്. പുലർച്ചെ കറവ കഴിഞ്ഞയുടൻ ഉടമകൾ ഇവയെ കയറൂരിവിടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നത്. കൂട്ടമായെത്തുന്ന കന്നുകാലികൾ വേലികൾ തകർത്ത് കൃഷിയിടങ്ങളിൽ കയറി വലിയ നാശമാണ് വരുത്തുന്നത്. വായ്പയെടുത്തും മറ്റും കർഷകർ വളർത്തിയെടുത്ത കൃഷിയാണ് ഇവ നിമിഷനേരം കൊണ്ട് തിന്നുതീർക്കുന്നത്.
കൃഷിനാശത്തിന് പുറമേ പ്രദേശവാസികളുടെ ജീവനും ഇവ ഭീഷണിയാകുകയാണ്. റോഡിലൂടെ കൂട്ടമായി നീങ്ങുന്ന കന്നുകാലികൾ സ്കൂൾ കുട്ടികളെ ഉൾപ്പെടെ കുത്താൻ ഓടിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രി വീട്ടുമുറ്റത്ത് ഇരുചക്രവാഹനങ്ങൾ തട്ടിമറിച്ചിടുന്നതും പതിവാണ്.
കന്നുകാലികളിൽ ഒരെണ്ണം സമീപത്തെ കുളത്തിൽവീണ് ചത്തത് അടുത്തിടെയാണ്. ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. കന്നുകാലികളുടെ യഥാർഥ ഉടമസ്ഥരെ കണ്ടെത്തണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ ഇടപെടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.






