കണ്ണൂർ: വർഗവഞ്ചകർ പിണറായിയും എം വി ഗോവിന്ദനുമാണെന്ന് ടി കെ ഗോവിന്ദൻ എംഎല്‍എ. മുഖ്യമന്ത്രി പദം ഉപയോഗിച്ച് മകള്‍ ബിസിനസ് വളർത്തിയത് മുഖ്യമന്ത്രിക്കു അറിയാമായിരുന്നല്ലോ എന്നും ടികെ ഗോവിന്ദൻ ചോദിച്ചു.
പാർട്ടിയെ ഉപയോഗിച്ച് കച്ചവടം നടത്തിയത് ആരാണ്? ഇതാണ് വർഗവഞ്ചന. പാർട്ടി താല്പര്യത്തിന് പകരം വ്യക്തി താല്പര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. താനും കുഞ്ഞികൃഷ്ണനും പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഗോവിന്ദനെതിരായ നടപടിയെന്നും ടികെ ഗോവിന്ദൻ പറഞ്ഞു.
ഐസക്കിനെയും ടി പി രാമകൃഷ്ണനേയും സെക്രട്ടറിയറ്റില്‍ നിന്നു ഒഴിവാക്കിയത് സ്വതന്ത്രഅഭിപ്രായം പറഞ്ഞതിനാണ്. ഇത് പാർട്ടി മേലാളന്മാർക്ക് ഇഷ്ടമായില്ല. ജയരാജനെ ഉള്‍പ്പെടുത്തിയത് കൊണ്ട് കാര്യമില്ല. അണികളെ കബളിപ്പിക്കലാണ് ഇതെല്ലാം. ഇഡിക്കെതിരായി കോണ്‍ഗ്രസ്സിനുള്ള അതേ നിലപാടാണ് തനിക്കും ഉള്ളത്. പിണറായിയുടെ മോള്‍ക്ക് എതിരായ കാര്യങ്ങളില്‍ അന്വേഷണം നടത്തട്ടെ.
തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്നാണ് ബേബിയുടെ പ്രസ്താവന. പത്രത്തില്‍ അല്ല എം എ ബേബി പറയേണ്ടത്. പുറത്താക്കിയത് തെറ്റായി പോയി എന്ന് ബേബി പറയട്ടെ. അപ്പോള്‍ തിരിച്ചു പോകുന്ന കാര്യത്തെകുറിച്ചൊക്കെ ആലോചിക്കാം. സങ്കല്പിക ചോദ്യങ്ങള്‍ക്ക് മറുപടി ഇല്ല. മാധ്യമ സ്ഥാപനത്തില്‍ പരിശോധന നടത്തുന്നത് പത്രപ്രവർത്തന സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന വ്യാഖ്യാനം സൃഷ്ടിക്കുമെന്നും ടികെ ഗോവിന്ദൻ അഭിപ്രായപ്പെട്ടു.






