ഡൽഹി : ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 11ന് ആണ് സൂചനാ പണിമുടക്ക്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും നടത്തുമെന്ന് യുഎഫ്ബിയു അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസം ജോലി, പരിഷ്കരിച്ച പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം പിൻവലിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമര തീയതി പ്രഖ്യാപിച്ചത്. ബാങ്കിംഗ് മേഖലയിലെ 90 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.
പൊതുമേഖലാ, സ്വകാര്യ, വിദേശ, ഗ്രാമീണ, സഹകരണ ബാങ്കുകളിലെ ജീവനക്കാരെയാണ് ഈ സംഘടന പ്രതിനിധീകരിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാം എന്ന വ്യവസ്ഥയിൽ എല്ലാ ശനിയാഴ്ചകളും അവധിയാക്കാൻ ബാങ്കുകൾ 2024 മാർച്ച് 8-ലെ വേതന കരാറിൽ സമ്മതിച്ചിരുന്നു. ഈ നിർദ്ദേശം ധനമന്ത്രാലയത്തിന് സമർപ്പിച്ച് രണ്ട് വർഷത്തിലേറെയായെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആർബിഐ, എൽഐസി, ജിഐസി, നബാർഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിലവിൽ 5 ദിവസമാണ് പ്രവൃത്തി ദിനം.






