തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സി പി എം വിശാല സംസ്ഥാനസമിതി നടന്നത് . വലിയ തിരുത്തലുകളാണ് പാർട്ടി നടത്തിയിട്ടുള്ളത് . എന്നാല്‍ വനിതാ നേതാക്കളുടെ ഭാഗത്തു നിന്നും ചില വിമർശനവും ഉണ്ടായി . വിശാല സംസ്ഥാനസമിതിയില്‍ നേതൃത്വത്തിനെതിരെ മഹിളാ അസോസിയേഷൻ വിമർശനമുയർത്തിയതാണ് കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജയ്ക്കു സമാപനറാലിയില്‍ പ്രസംഗിക്കാൻ അവസരമൊരുക്കിയത്. ആദ്യം തയാറാക്കിയ പ്രസംഗകരുടെ പട്ടികയില്‍ വനിതാ നേതാക്കളാരും ഉണ്ടായിരുന്നില്ല.
മഹിളാ അസോസിയേഷന്റെ ഗ്രൂപ്പ് ചർച്ചയിലെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ച കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.പി.വി.പ്രീത ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശിച്ചു. 'കൂടുതല്‍ വനിതകള്‍ക്ക് അവസരം നല്‍കണമെന്ന നിർദേശം പാർട്ടിയുടെ രേഖയില്‍ മാത്രമേയുള്ളൂ. സമാപനപരിപാടിയില്‍ ഒരു വനിതയെപ്പോലും പ്രസംഗിപ്പിക്കുന്നില്ല' എന്നായിരുന്നു വിമർശനം. ഇതെത്തുടർന്നാണ് ശൈലജയെക്കൂടി പ്രസംഗിപ്പിക്കാൻ ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ നിർദേശമുണ്ടായത്.
യോഗത്തിലെ മറുപടിപ്രസംഗത്തില്‍, 'വിമർശിക്കാൻ ആരും മടിക്കരുതെന്നും അങ്ങനെയൊരു വിമർശനത്തിന്റെകൂടി ഫലമായാണു ശൈലജ റാലിയില്‍ പ്രസംഗിക്കുന്നതെ'ന്നും ബേബി പറയുകയും ചെയ്തു.സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്രയധികം ക്ഷണിതാക്കള്‍ ഇതാദ്യം. നേരത്തേ വീണാ ജോർജ് മാത്രമായിരുന്നു 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ്. ഇക്കൂട്ടത്തിലേക്കാണ് 9 പേരെക്കൂടി ഉള്‍പ്പെടുത്തിയത്.
ഇതോടെ ഫലത്തില്‍ 99 അംഗ സംസ്ഥാനകമ്മിറ്റിയായി. വീണാ ജോർജ് വിശാലസമിതിയില്‍ പങ്കെടുത്തിരുന്നില്ല.അതിനിടെ, അർഹതയുള്ള പലരെയും തഴഞ്ഞെന്ന ആക്ഷേപമുണ്ട്. പുതിയ മാറ്റത്തിലൂടെ പാർട്ടിയില്‍ എന്തൊക്കെ സംഭവിക്കും എന്നുള്ളത് കാത്തിരുന്ന് തന്നെ കാണാം.






