തിരുവന്തപുരം : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻറണി രാജുവിൻെറ അപ്പീൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കും. ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസിൽ അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആൻറണി രാജുവിനെ മൂന്നു വർഷം തടവും 10,000 രൂപ പിഴയുമാണ് നെടമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലാണ് പരിഗണിക്കുന്നത്.
കേസിൽ ശിക്ഷക്കപ്പെട്ടതോടെ അയോഗ്യനായ ആൻറണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ല. അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചിരുന്നില്ല.
1990 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ച് കടത്തിയതിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് ആസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാൽവദോർ സർവലി പിടിയിലായി. ഈ കേസിൽ പ്രതിഭാഗം അഭിഭാഷകനായ കല്ലൂർ സൻഫാറിന്റെ ജൂനിയറായിരുന്നു അന്ന് ആന്റണി രാജു വിചാരണക്കോടതി പ്രതിയായ ആൻഡ്രൂ സാൽവദോറിനെ 10 വർഷത്തേക്ക് ശിക്ഷിച്ചിരുന്നു.
എന്നാൽ അപ്പീൽ നൽകിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റെ ശരീര അളവിന് ചേരുന്നതല്ലെന്ന് കോടതിയിൽ വാദിച്ചു. തുടർന്ന് ഹൈക്കോടതി പ്രതിയെ വിട്ടയച്ചു. കോടതി സൂക്ഷിച്ചിരുന്ന തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചാണ് അഭിഭാഷകൻ പ്രതിയെ രക്ഷപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു.രണ്ടു വർഷത്തിലധികം തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരികയും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് വരികയും ചെയ്തു.






