കോട്ടയം : സിക്കിമില്‍ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനായ അനീഷ് പാമ്പാടി പത്താഴക്കുഴി കൂരോത്ത് പറമ്പില്‍ കുടുംബാംഗമാണ്.
നാഷണല്‍ ഹൈഡ്രോ പവർ കോർപറേഷനിലെ സീനിയർ മാനേജരായിരുന്നു ജിയോളജിസ്റ്റ് അനീഷ് മോഹൻ. ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-2004ല്‍ കോട്ടയം നാട്ടകം ഗവ കോളജില്‍ നിന്ന് ബിഎസ്സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ല്‍ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് എൻഎച്ച്പിസിയില്‍ ജോലിനേടി. 2026 മുതല്‍ സിക്കിമില്‍ സീനിയർ മാനേജറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
സയന്റിഫിക് മലയാളി യൂട്യൂബ് ചാനലിലൂടെ അനീഷ് നിരവധി മലയാളികള്‍ക്ക് സുപരിചിതനാണ്. ശാസ്ത്രവിഷയങ്ങള്‍ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ചിരുന്ന യൂട്യൂബ് ചാനലായിരുന്നു ഇത്. മണ്ണിടിച്ചിലിൽ അനീഷിനെ കാണാതായതിന് പിന്നാലെ നാടും വീടും ഒരുപോലെ പ്രാർത്ഥനയിലായിരുന്നു. എന്നാൽ അനീഷിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന വീട്ടിലേക്കാണ് ഇപ്പോൾ ദുരന്ത വാർത്ത എത്തുന്നത്.
വെള്ളൂർ പത്താഴക്കുഴിയിലെ കൂരോത്തുപറമ്പ് വീട്ടിലാണ് മകൻ്റെ വരവ് കാത്ത് പിതാവ് ടി.കെ.മോഹനനും, അമ്മ അമ്മിണിക്കുട്ടിയുമുള്ളത്. ആരവ് , കാർത്ത്യായനി എന്നിവരാണ് അനീഷിന്റെ മക്കള്‍. ഇളയ മകളും എട്ടുമാസം മാത്രം പ്രായമുള്ള കാർത്യായനിയുടെ 28 കെട്ട് ചടങ്ങിനായാണ് അവസാനമായി അനീഷ് വീട്ടിലെത്തിയത്.
പിന്നാലെയാണ് ഓണത്തിന് വരാമെന്ന ഉറപ്പ് നല്കി അനീഷ് മടങ്ങിയത്. കഴിഞ്ഞ ദിവസം കാണാതാകുന്നതിന് തലേന്ന് വൈകിട്ട് വരെ പാമ്പാടിയിലെ വീട്ടിലേക്ക് അനീഷ് വിളിച്ചിരുന്നു. കിഡ്നി രോഗിയായ അമ്മയുടെ സുഖവിവരവും അന്വേഷിച്ചിരുന്നു. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, അനീഷിന്റെ ഭാര്യ സംഗീത, ഇവരുടെ സഹോദരൻ സനല്‍ സദാനന്ദൻ തുടങ്ങിയവർ സിക്കിമ്മില്‍ എത്തിയിട്ടുണ്ട്.






