ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.
കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷൻ സെന്ററുകള്‍ക്കും ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
മഴ കുറഞ്ഞതോടെ ആലപ്പുഴ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ നേരിയ ആശ്വാസം ഉണ്ടായിരിക്കുകയാണ്. കയറിയ വെള്ളം മിക്കയിടത്തും ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. മഴ കുറഞ്ഞതോടെ കുട്ടനാട് താലൂക്കില്‍ വെള്ളം കയറിയ മേഖലകളില്‍ വെള്ളം ഇറങ്ങി തുടങ്ങി. കിഴക്കു നിന്നുള്ള വെള്ളത്തിൻ്റെ വരവിലും കുറവുണ്ടായിട്ടുണ്ട്. എങ്കിലും വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറിയവർക്ക് സാധാരണ ജീവിതം പുനസ്ഥാപിക്കാൻ ഇനിയും മൂന്നോ നാലോ ദിവസം കാത്തിരിക്കേണ്ടിവരും.
ചെങ്ങന്നൂരില്‍ പാണ്ടനാട് , തിരുവൻവണ്ടൂർ മേഖലകളില്‍ വെള്ളം ഇറങ്ങിയെങ്കിലും ചെന്നിത്തല പഞ്ചായത്തില്‍ ബുദ്ധിമുട്ട് തുടരുകയാണ്. ജില്ലയില്‍ ഉടനീളം ഉള്ള പല താഴ്ന്ന പ്രദേശങ്ങളിലും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. ഇതിനിടയിലാണ് തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടുന്നതിന് നടപടി വേണമെന്ന ആവശ്യം സിപിഎം ശക്തമാക്കിയത്. മതിയായ വീതിയില്‍ പൊഴി മുറിക്കാത്തതാണ് വെള്ളം ഒഴുകി പോകാതിരിക്കാൻ കാരണമെന്നും എംഎല്‍എമാരെ ജനങ്ങള്‍ തല്ലുന്ന സ്ഥിതിയാണെന്നും ചെങ്ങന്നൂർ എംഎല്‍എ സജി ചെറിയാൻ പറഞ്ഞു.






